പതിനാലുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഞായറാഴ്ച് രാത്രി 8 മണിയോടെ ഭക്ഷണശാലയിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പ്രതികളായ രണ്ടുപേര്‍ ചേര്‍ന്ന് പിന്തുടര്‍ന്ന് ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. ശേഷം പെണ്‍കുട്ടി മരിച്ചെന്നു കരുതിയ പ്രതികള്‍ കടന്നുകളഞ്ഞു. തലയ്ക്കും ശരീരത്തിനും സാരമായി പരുക്കേറ്റ പെണ്‍കുട്ടി ബോധം തിരികെ ലഭിച്ചപാടെ വീട്ടിലെത്തി മാതാപിതാക്കളെ സംഭവം അറിയിക്കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലഖ്‌നൗവിലെ ബക്ഷി കാ തലാബ് ഏരിയയിലെ ഭക്ഷണശാലയിലേക്ക് പോകവെയാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന പ്രതികള്‍ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയതോടെ പെണ്‍കുട്ടിയെ ആക്രമിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തു. ബലാല്‍സംഗത്തിന് ശേഷം കൃത്യം മറയ്ക്കാന്‍ മാരകമായി മര്‍ദിക്കുകയും പെണ്‍കുട്ടിയെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. കുട്ടി ബോധരഹിതയായതോടെ ഇരുവരും കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
എന്നാൽ അല്‍പസമയത്തിന് ശേഷം ബോധം വീണ്ടെടുത്ത പെൺകുട്ടി വീട്ടിലെത്തി സംഭവം മാതാപിതാക്കളോട് തുറന്നുപറയുകയായിരുന്നു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പ്രതികൾ തന്നെ ബലമായി പീഡിപ്പിച്ചുവെന്നും ഇഷ്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.