ഇന്ത്യയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റുള്‍പ്പെടെയുള്ള ഭീകര സംഘടനകളില്‍നിന്ന് കടുത്ത ഭീഷണിയെന്ന് രാജ്യാന്തര ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലും സമീപ സംസ്ഥാനങ്ങളിലുമാണ് ഭീകരാക്രമണ ഭീഷണി കൂടുതല്‍. ഇടത് തീവ്രവാദ സംഘങ്ങളും രാജ്യത്തിന് വെല്ലുവിളിയാണെന്നും എഫ്എടിഎഫ് (ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്) റിപ്പോര്‍ട്ടില്‍ പറയുന്നു.
ജമ്മു കശ്മീരില്‍ തുടര്‍ച്ചയായുണ്ടായ ഭീകരാക്രമണങ്ങള്‍ ശമിച്ചെങ്കിലും ആശങ്കയുണ്ടാക്കുന്നതാണ് ജി സെവന്‍ സര്‍ക്കാര്‍ സഹസ്ഥാപനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ റിപ്പോര്‍ട്ട്. ഇസ്‌ലാമിക് സ്റ്റേറ്റ്, അൽഖായ്ദ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളില്‍നിന്ന് ഇന്ത്യ ഗുരുതരമായ ഭീഷണി നേരിടുന്നുവെന്നാണ് വിലയിരുത്തല്‍. ഭീകരാക്രമണം മാത്രമല്ല ഭീകര സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായവും ഭീഷണിയാണ്. ഇവ തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും റിപ്പോര്‍ട്ട് വിരൽ ചൂണ്ടുന്നു.
മാവോയിസ്റ്റ് ഗ്രൂപ്പുകളില്‍നിന്നും ആഭ്യന്തര ഭീഷണിയുണ്ട്, സംഘടനകള്‍ ധനസഹായത്തിനായി മറ്റുമേഖലകളെ ദുരുപയോഗം ചെയ്യുന്നത് തടയണം. ഭീകര സംഘടനകളുടെ ആശയവിനിമയത്തിലെ അപകടസാധ്യത തിരിച്ചറിഞ്ഞ് നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും ഭീകരവാദ ധനസഹായത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന എഫ്എടിഎഫ് കള്ളപ്പണം വെളുപ്പിക്കലും സാമ്പത്തിക സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിലും തടയുന്നതിലും ഇന്ത്യ മികവുപുലര്‍ത്തുന്നതായി പ്രശംസിച്ചിരുന്നു.