മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കം മൂന്നു പേർക്ക് വേണ്ടി കർണാടക ഷിരൂരിൽ നടത്തുന്ന തിരച്ചിൽ പുനരാരംഭിച്ചു. ലോഹസാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നു. മണ്ണിടിച്ചിലില്‍ തകര്‍ന്ന ചായക്കടയുടെ നേരെ താഴെയാണ് തിരച്ചില്‍ ഇവിടെ പരിശോധന നടത്തണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഉത്തര കന്നഡയില്‍ മഴമുന്നറിയിപ്പ്. ഡ്രജിങ്ങിന് മഴ തടസമായേക്കും.
തിരച്ചിലിന് നാവിക സേനയും ഷിരൂരിലെത്തി. ഡ്രജിങ് സംഘത്തിന് വേണ്ട നിര്‍ദേശം ഇവര്‍ നല്‍കും. അതേസമയം നേവിയുടെ ഡൈവര്‍മാര്‍ പുഴയിലിറങ്ങില്ല. ഇന്നത്തെ പരിശോധനയില്‍ പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന ഹൈടെന്‍ഷന്‍ വൈദ്യുത ലൈനിന്‍റെ ഭാഗങ്ങള്‍ തിരച്ചിലില്‍ കണ്ടെത്തി.
നേരെത്തെ ഡ്രോൺ പരിശോധന നടത്തി ലോഹ സാന്നിധ്യം കണ്ടെത്തിയ റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലന്‍ ഇന്ന് ഷിരൂരിലെത്തും. ഉച്ചയോടെ ഗോവയിൽ എത്തുന്ന ഇന്ദ്രബാലന്‍ നേരേ അപകട സ്ഥലത്ത് എത്തി തിരച്ചിൽ സംഘവുമായി കൂടിയാലോചന നടത്തും. വീണ്ടും ഇബോര്‍ഡ് ഡ്രോണ്‍ പരിശോധനയുണ്ടാവില്ല. ഇന്നലെ തിരച്ചിലിനിടെ കണ്ടെത്തിയ അസ്ഥി മംഗളുരുവിലെ ഫോറൻസിക് ലാബിലേക്ക് പരിശോധനയിക്കായി ഇന്ന് അയക്കും