അയോധ്യാ രാമജന്‍മഭൂമി കേസിന്‍റെ വിധി പറയും മുന്‍പ് ദൈവത്തിനുമുന്നിലിരുന്ന് പ്രാര്‍ത്ഥിച്ചെന്ന് ചീഫ് ജസ്റ്റിഡ് ഡി.വൈ.ചന്ദ്രചൂഢ്. വിശ്വസിക്കുന്നവര്‍ക്ക് ദൈവം വഴി കാട്ടുമെന്നാണ് തന്റെ വിശ്വാസം. ജന്‍മനാടായ പൂനെയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ വെളിപ്പെടുത്തല്‍.
‘വിധി പറയാന്‍ ഒരുപാട് കേസുകള്‍ മുന്നില്‍ വരും. പലതിലും പരിഹാരം കണ്ടെത്തുക പ്രയാസമാണ്. അയോധ്യ കേസിലും സമാനാമായിരുന്നു അവസ്ഥ. രാമ ജന്‍മഭൂമി തര്‍ക്കം മൂന്നുമാസമായി എനിക്ക് മുന്‍പിലുണ്ടായിരുന്നു. തീരുമാനത്തിലെത്താന്‍ ബുദ്ധിമുട്ടിയതോടെ ഞാന്‍ ദൈവത്തിനു മുന്നില്‍ ഇരുന്നു. പരിഹാരം കണ്ടെത്തി തരാന്‍ പ്രാര്‍ഥിച്ചു...’ താന്‍ പ്രാര്‍ത്ഥിക്കുന്ന വിശ്വാസിയാണെന്നും വിശ്വാസമുണ്ടെങ്കില്‍ ദൈവം കൂടെ നില്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് പറയുന്നു.
രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തേക്കാള്‍ പഴക്കമുള്ള കേസാണ്. 2019 നവംബര്‍ ഒന്‍പതിനാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച് കേസില്‍ അന്തിമവിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ഉള്‍പ്പെട്ട ബെഞ്ച്, അയോധ്യയിൽ രാമക്ഷേത്രം പണിയാൻ അനുമതി നൽകി. ബാബറി മസ്ജിദിന് പകരം പള്ളി നിര്‍മിക്കാന്‍ അഞ്ചേക്കർ സ്ഥലവും നിർദേശിച്ചു.
ഈ വർഷം ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ അയോധ്യയില്‍ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ നടന്നു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ജൂലൈയിൽ രാമക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തിയിരുന്നു.