അച്ഛനോട് പിണങ്ങി സ്വന്തം വീട്ടില്‍പ്പോയ അമ്മ തിരിച്ചുവരാത്തതില്‍ മനംനൊന്ത് 16കാരന്‍ ജീവനൊടുക്കി. ആഗ്രയിലാണ് സംഭവം. ഏതാണ്ട് ഒന്നര വര്‍ഷത്തോളമായി ഭര്‍ത്താവിനോട് പിണങ്ങി 16കാരന്റെ അമ്മ ശകുന്തള സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. കര്‍വ ചൗത് ആഘോഷത്തിന് തിരിച്ചെത്തണമെന്ന് മകന്‍ പരസ് ആവര്‍ത്തിച്ചു വിളിച്ചിട്ടും ശകുന്തള തിരിച്ചുവന്നില്ല. ഇതില്‍ മനംനൊന്താണ് 16കാരന്‍ ജീവനൊടുക്കിയത്.
അച്ഛന്‍ മനോജ് ശുക്ലയ്ക്കൊപ്പമാണ് പരസിന്റെ താമസം. അമ്മ വീട്ടിലില്ലാത്തതില്‍ മകന്‍ അങ്ങേയറ്റം ദുഖിതനായിരുന്നുവെന്നും ഇടക്കിടെ വിഷാദ അവസ്ഥയിലായിരുന്നുവെന്നും മനോജ് പറയുന്നു. പല തവണ പരസ് അമ്മയെ തിരിച്ചുവിളിച്ചു, പക്ഷേ തിരിച്ചുവരാനോ സംസാരിക്കാനോ ഒന്നും അവര്‍ കൂട്ടാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് പരസ് സ്വന്തം മുറിയിലെ ഫാനില്‍ ജീവനൊടുക്കിയത്. അച്ഛനൊപ്പം അത്താഴം കഴിച്ച ശേഷം അമ്മയെ വീണ്ടുംവിളിച്ചു, പക്ഷേ കാര്യമുണ്ടായില്ല. പിന്നാലെയാണ് പരസ് കടുംകൈ ചെയ്തത്. മകനെ മരിച്ച നിലയില്‍ കണ്ട മനോജ് ശുക്ല അലറിവിളിച്ചു. പിന്നാലെ ഓടിയെത്തിയ അയല്‍ക്കാര്‍ ആണ് പരസിനെ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വീട്ടിലെത്തിച്ച പരസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും അമ്മയെത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭർത്താവിന്റെ രക്ഷയ്ക്കായും, ആയുസ്സിനും വേണ്ടി സൂര്യോദയം മുതൽ, ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾ എടുക്കുന്ന ഒരു ദിവസത്തെ വ്രതമാണ് കർവ ചൗത്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, എന്നിവിടങ്ങളിലും, ഉത്തർപ്രദേശിന്റെയും, ഹിമാചൽ പ്രദേശിന്റേയും, ഹരിയാനയുടേയും,പഞ്ചാബിന്റേയും, ചില ഭാഗങ്ങളിലും കര്‍വ ചൗത് ആഘോഷിച്ചുവരുന്നു