കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ കൊച്ചി- ലണ്ടൻ വിമാന സർവീസ് എയർ ഇന്ത്യ നിലനിർത്തിയേക്കും. മാർച്ച് 28 മുതൽ സർവീസ് നിർത്തിവയ്ക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചിയിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം നിലവിൽ സർവീസ് നടത്തുന്നത്.
സർവീസ് നിർത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് അവശ്യപ്പെട്ട് എയർ ഇന്ത്യ ഗ്രൂപ്പ് മേധാവി പി ബാലാജിയുമായി സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസും എയർപോർട്ട് ഡയറക്ടർ ജി.മനുവും ചർച്ച നടത്തി. ലണ്ടൻ വിമാന സർവീസ് ലാഭകരമാക്കാനുള്ള പാക്കേജ് സിയാൽ അവതരിപ്പിച്ചു. സർവീസ് മുടങ്ങാതിരിക്കാൻ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഏകദേശ ധാരണയായി. ഇക്കാര്യത്തിൽ സാങ്കേതിക അനുമതിക്ക് ശേഷം മാസങ്ങൾക്കുള്ളിൽ സർവീസ് പുനരാരംഭിക്കാനാകുമെന്നും വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് കൊച്ചി-ലണ്ടൻ റൂട്ടിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
എക്കോണമി ക്ലാസില്‍ 238 സീറ്റുകളും ബിസിനസ് ക്ലാസില്‍ 18 സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. എക്കോണമി ക്ലാസില്‍ എല്ലാ സര്‍വീസിലും നിറയെ യാത്രക്കാരുണ്ടാകും.