ലോക്സഭാ, രാജ്യസഭാ സീറ്റുകൾ നിഷേധിക്കപ്പെട്ടതിന് പിന്നാലെ മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബൽ ബിജെപി ക്യാംപ് വിടുമെന്ന അഭ്യൂഹം ശക്തം. ഒബിസി വിഭാഗത്തിലെ കരുത്തനായ ഭുജ്ബലിൻറെ മടക്കം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹായുതി സഖ്യത്തിന് കനത്ത തിരിച്ചടിയാകും.
രണ്ട് പ്ലാനുകളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. പ്ലാൻ എ. സ്വന്തമായി പാർട്ടി രൂപീകരിക്കുക. പ്ലാൻ ബി. ഇന്ത്യാ മുന്നണിയുടെ ഭാഗമായ ശിവസേന ഉദ്ധവ് വിഭാഗത്തിൽ ചേരുക. ഈ രണ്ട് സാധ്യതകളാണ് ഛഗൻ ഭുജ്ബലിന് മുന്നിലുള്ളത്. മൂന്ന് പതിറ്റാണ്ടു മുൻപ് ശിവസേന വിട്ട ഭുജ്ബൽ വീണ്ടും പാർട്ടിയിൽ തിരിച്ചെത്തിയാൽ അതൊരു വലിയ രാഷ്ട്രീയ കളം മാറ്റമാകും. അജിത് പക്ഷത്തു നിന്ന് വരാൻ റെഡിയായി നിൽക്കുന്ന എംഎൽഎമാർ നിയമസഭാ സമ്മേളനം വരെ മാത്രമേ ക്ഷമിക്കാൻ സാധ്യതയുള്ളൂ.
ഒബിസി ക്വാട്ടയിൽ ഉൾപ്പെടുത്തി മറാഠാ സംവരണമെന്ന നീക്കുപോക്കിൽ സർക്കാരിനോട് ആദ്യമേ ഇടഞ്ഞുനിൽക്കുകയായിരുന്നു ഭുജ്ബൽ. നാസിക് ലോക്സഭാ മണ്ഡലത്തിലേക്ക് പരിഗണിക്കുമെന്ന വാക്കും വെറുംവാക്കായി. ആഗ്രഹിച്ച രാജ്യസഭാ സീറ്റാകട്ടെ അജിത് പവാർ ഭാര്യ സുനേത്രക്ക് നൽകി. ഇപ്പോളിതാ ജാതി സെൻസെസെന്ന ആവശ്യം വീണ്ടും ഉയർത്തുന്നു. സർക്കാരുമായും മുന്നണിയുമായും കലഹിക്കാൻ 76കാരനായ ഭുജ്ബലിന് കാരണങ്ങൾ കൂടിയത് മാത്രം മിച്ചം. പുതിയ തട്ടകത്തിൽ ഇഡി ക്കേസ് കുത്തിപ്പൊക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും കണക്കുകൂട്ടുന്നു. ഭുജ്ബൽ കളം മാറിയാൽ ഒബിസി നേതാവ് എന്നതിലുപരി ഒബിസിക്കാരുടെ മനസുകൂടി ഒപ്പം മാറുമോ എന്നാണ് ബിജെപിയുടെ വലിയ ആശങ്ക.