രാഹുൽ ഗാന്ധി പാർലമെന്റിൻ നടത്തിയ ഒന്നേ മുക്കാൽ മണിക്കൂർ പ്രസംഗം രാജ്യത്ത് വലിയ ചലനം ഉണ്ടാക്കിയപ്പോൾ മോദി നടത്തിയ രണ്ടര മണിക്കൂർ പ്രസംഗം വലിയ ചലനം സൃഷ്ടിച്ചില്ലെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ ടി. സിദ്ദിഖ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം 10.62, ലക്ഷം പേർ ട്വീറ്റ് ചെയ്തപ്പോൾ മോദിയുടെ പ്രസംഗം 91.000 പേരാണ് ട്വീറ്റ് ചെയ്തതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
വൻ ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തിൽ പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ രണ്ട് അധികാരകാലങ്ങളിലും മോദി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാൽ പ്രതിപക്ഷ ശബ്ദം കൂടുതൽ ഉച്ചത്തിൽ മുഴങ്ങുമെന്ന പ്രതീക്ഷയാണ് ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം നൽകുന്നത്. രാഹുലിന്റെ പല പരാമർശങ്ങളും രേഖയിൽ നിന്ന് സ്പീക്കർ നീക്കിയതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസംഗിച്ചത്.
ടി. സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗം 10.62, ലക്ഷം ട്വീറ്റ് ചെയ്തു, മോദിയുടെ പ്രസംഗം 91.000, ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധി ഒന്നേ മുക്കാൽ മണിക്കൂർ നടത്തിയ പ്രസംഗം രാജ്യത്ത് വലിയ ചലനം ഉണ്ടാക്കിയപ്പോൾ മോദി നടത്തിയ രണ്ടര മണിക്കൂർ പ്രസംഗം വലിയ ചലനം സൃഷ്ടിച്ചില്ല. രാഹുൽ ഗാന്ധിക്കെതിരെ മോദി ശക്തമായി പ്രതിരോധം തീർക്കും എന്ന് വിശ്വസിച്ച സംഘപരിവാർ പോലും നിരാശരായി.
രണ്ടര മണിക്കൂർ പ്രസംഗത്തിൽ രാജ്യത്തെ പ്രധാന വിഷയങ്ങളെ കുറിച്ചൊരു വാക്ക് പോലും പറഞ്ഞില്ല. പറഞ്ഞത് മുഴുവൻ കോൺഗ്രസ്, രാഹുൽ ഗാന്ധി എന്ന് മാത്രം. ഒരു പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് എന്ത് പരിഹാരം കാണും എന്ന് ശ്രദ്ധയോടെ വീക്ഷിക്കുമ്പോൾ പാർലമെന്റിൽ കവല പ്രസംഗം നടത്തുകയായിരുന്നു മോദി.
രാഹുൽ ഗാന്ധിയും ഇന്ത്യാ മുന്നണിയും തുടങ്ങിയിട്ടേയുള്ളൂ…