നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനായി മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച പാനല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ ഇതിനായുള്ള ബില്ല് അവതരിപ്പിക്കും.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2014ലാണ് ഇത്തരമൊരശയം മുന്നോട്ടുവച്ചത്. നിയമസഭ ലോക്സഭ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയിലാണ് ലോക്സഭ– നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനെടുത്തിട്ടുള്ള തീരുമാനം. ഇത്തരമൊരു തിരഞ്ഞടുപ്പ് സംവിധാനത്തിന്‍റെ സാധ്യത പഠിക്കാന്‍ നിയോഗിച്ച രാംനാഥ് കോവിന്ദ് പാനല്‍ കഴിഞ്ഞ മാര്‍ച്ചില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരം നല്‍കിയിട്ടുള്ളത്.
നേരത്തെ പദ്ധതിയിൽ ബിജെപിക്കു പിന്തുണയുമായി ബിഹാറിലെ സഖ്യകക്ഷികളായ ജനതാദൾ (യു), എൽജെപി (റാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബില്‍ കേന്ദ്രം അംഗീകരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബി.ജെ.പിയുടെ പ്രധാനവാഗ്ദാനങ്ങളിലൊന്നാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്.
അതേസമയം ഇത്തരമൊരു സംവിധാനം പ്രായോഗികമല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തന്ത്രത്തിന്‍റെ ഭാഗമാണ് ഈ പ്രഖ്യാപനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.