TAGS

കുഞ്ഞു സഹോദരിയെ ലാളിച്ച് കൊതിതീർന്നില്ല ബെയ്ലി കൂപ്പർ എന്ന ഒൻപത് വയസുകാരന്. അപ്പോഴാണ് മരണം ഒരു വില്ലനായി അവന്റെ മുന്നിലേക്ക് വന്നത്. കാൻസർ രോഗിയായിരുന്ന ബെയ്ലി കൂപ്പർ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ് തന്റെ കുഞ്ഞനുജത്തിയെ ആദ്യമായി കണ്ടത്. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ നിന്നാണ് ഈ കാഴ്ച. 

 

റേച്ചൽ കൂപ്പർ തന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകി ദിവസങ്ങൾക്കുള്ളിലാണ് മൂത്ത മകൻ ബെയ്‌ലിയെ മരണം തട്ടിയെടുക്കുന്നത്. അതും ക്രിസ്മസ് ദിനത്തിൽ.. കാൻസർ രോഗിയായ മകനെ നഷ്ടപ്പെട്ടെങ്കിലും ഒരു പിടി ഓർമ്മകൾ ബാക്കിവച്ചാണ് അവൻ പോയതെന്ന് പിതാവ് ലീ കൂപ്പർ പറയുന്നു.മരണത്തിന്റെ തൊട്ടു മുൻപുള്ള ദിവസങ്ങളിലെല്ലാം തനിക്കൊരു കുഞ്ഞു സഹോദരിയെ ലഭിച്ച സന്തോഷത്തിലായിരുന്നു അവൻ. തന്റെ കുഞ്ഞനുജനെ പോലെ തന്നെ സഹോരിയെയും അവൻ അമിതമായി സ്നേഹിച്ചു. സഹോദരിയ്‌ക്കൊപ്പം ഏറെ നേരം ചിലവഴിച്ചു. അവളെ മടിയിലിരുത്തി തൊട്ടു തലോടിയുമെല്ലാം കൊതിതീരും വരെ ലാളിച്ചു.  പാട്ടു പാടി ഉറക്കി. മരണം തേടിയെത്തുന്നതുവരെയും അവൻ സഹോദരങ്ങൾക്കൊപ്പം നിഴലു പോലെ നടന്നു.

 

ഗുരുതരമായ കാൻസറായിരുന്നു ബെയ്‌ലിയെ ബാധിച്ചത്. കാൻസറിന്റെ മൂന്നാമത്തെ സ്റ്റേജിലായിരുന്നു ബെയ്‌ലിയുടെ രോഗം തിരിച്ചറിഞ്ഞത്. ഉടൻതന്നെ ചികിത്സകൾ ആരംഭിച്ചെങ്കിലും പ്രതീക്ഷ വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.