usman-ambika

നാല്‍പത്തിയൊന്നു വര്‍ഷം നീണ്ട പ്രണയ കഥയാണ് ഉസ്മാന്‍ഖാന്‍, അംബിക ദമ്പതികളുടേത്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായിരിക്കെയാണ് ഇരുവരും മിന്നുക്കെട്ടിയത്. പിന്നീടങ്ങോട്ട്, വ്യത്യസ്ത മതവിശ്വാസത്തില്‍തന്നെ ഇരുവരും ജീവിച്ചു. മൂന്നു മക്കളും ഇഷ്ടപ്പെട്ട മതവിശ്വാസം തിരഞ്ഞെടുത്തു.   

 

തൃശൂര്‍ സ്വദേശികളായ ഉസ്മാന്‍ഖാനും അംബികയും സംഘടനാ രംഗത്ത് ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനിടെയാണ് പ്രണയിച്ചതും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതും. ഏകമകള്‍ മറ്റൊരു മതത്തില്‍പ്പെട്ടയാള്‍ക്കൊപ്പം വിവാഹ ജീവിതം തിരഞ്ഞെടുത്തപ്പോള്‍ ഏറെ കോലാഹലമുണ്ടായി. തിരിച്ച് ഉസ്മാന്‍ഖാന്റെ വീട്ടിലും എതിര്‍പ്പ് ഉയര്‍ന്നു. പ്രണയത്തില്‍ ഇരുവരും ഒന്നിച്ചു നിന്നപ്പോള്‍ എതിര്‍പ്പുകള്‍ മറികടക്കപ്പെട്ടു. അന്നത്തെ ഓര്‍മകള്‍ നല്ല തെളിച്ചത്തോടെ മനസിലുണ്ട്. 

 

മതത്തിനും വിശ്വാസത്തിനും മീതെ പ്രണയം നില്‍ക്കുന്നുവെന്നതാണ് ഈ ദമ്പതികളുടെ സവിശേഷത. മിശ്രവിവാഹത്തെ സമൂഹം പ്രോല്‍സാഹിപ്പിക്കാറുണ്ട്. പക്ഷേ, സ്വന്തം കാര്യം വരുമ്പോള്‍ മിശ്രവിവാഹത്തെ തഴയുന്നതാണ് പൊതുവെ കാണാറുള്ളതെന്ന് ഇവര്‍ പറയുന്നു. നാല്‍പത്തിയൊന്നു വര്‍ഷത്തിനിടെ ഓരോ പ്രണയദിനങ്ങള്‍ വരുമ്പോഴും പഴയകാല ഓര്‍മകളില്‍ ജീവിക്കുകയാണ് ഉസ്മാന്‍ഖാനും അംബികയും.