TOPICS COVERED

സമൂഹമാധ്യമത്തിലൂടെ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്ന, മോശം കമന്‍റുകള്‍ ഇടാന്‍ വേണ്ടി മാത്രം എത്തുന്ന ചിലരുണ്ട്. സ്ത്രീകളുടെ ചിത്രങ്ങളും വിഡിയോകളും കണ്ടാല്‍ ഇത്തരത്തിലുള്ള എന്തെങ്കിലുമൊക്കെ കമന്‍റിടാന്‍ കൈ തരിക്കുന്ന ഇക്കൂട്ടര്‍ ഇനിയൊന്ന് പേടിക്കുന്നത് നല്ലതാണ്. അടി പാര്‍സലായല്ല, വീടു കയറി തന്നെ നേരിട്ടെത്തും !

എക്സില്‍ ട്രെന്‍ഡിങാകുന്ന ഒരു വിഡിയോ ഇതിന് ഉദാഹരണം മാത്രം. സമൂഹമാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയയാളെ കണ്ടെത്തി, അയാളുടെ വീട്ടില്‍ കയറി തല്ലുന്ന കോണ്‍ഗ്രസ് വനിതാ നേതാവിന്‍റെ വിഡിയോ ആണിത്. ഗുജറാത്തിലെ വാരണാസിയിലാണ് സംഭവം. രോഷ്ണി കുഷാല്‍ ജൈസ്‌വാള്‍ എന്ന നേതാവിനെ ഇതോടെ കയ്യടിയും.

സഫ്റോണ്‍ രാജേഷ് സിങ് എന്നയാളാണ് ബലാത്സംഗ ഭീഷണി മുഴക്കിയത്. പാര്‍ട്ടി അനുഭാവികള്‍ക്കൊപ്പമാണ് രോഷ്ണി സഫ്റോണിന്‍റെ വീട്ടിലെത്തിയത്. സഫ്റോണിനെ രോഷ്ണിക്കൊപ്പമെത്തിയവര്‍ പിടിച്ചുവയ്ക്കുന്നതും രോഷ്ണി ഇയാളുടെ കരണത്ത് അടിക്കുന്നതും വിഡിയോയിലുണ്ട്. പിന്നാലെ സഫ്റോണിന്‍റെ വീട്ടുകാരും വിഷയത്തില്‍ ഇടപെട്ടു. ഇതോടെ രംഗം കൂടുതല്‍ വഷളായി. 

സഫ്റോണെ രക്ഷിക്കാനായി ഭാര്യയും മകളും പരമാവധി ശ്രമം നടത്തുന്നുണ്ട്. അവസാനം വന്നവരുടെ കാലുപിടിച്ച് അപേക്ഷിക്കുന്നുമുണ്ട്. സംഭവത്തില്‍ രോഷ്ണി പൊലീസില്‍ പരാതി നല്‍കി. നാലു വര്‍ഷമായി സഫ്റോണ്‍ തനിക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. തന്‍റെ പല ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കും താഴെ ‘ഇവളെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കണം’ എന്ന കമന്‍റിട്ടു എന്നാണ് പരാതി നല്‍കിയിരിക്കുന്നത്.

ഭാര്യയും മകളുമടക്കം സഫ്റോണിന്‍റെ കുടുംബത്തിലെ എല്ലാവരും ഇയാളുടെ തനി സ്വരൂപം എന്താണെന്ന് അറിയട്ടെ എന്നു കരുതിയാണ് വീട്ടില്‍ കയറി തല്ലിയത് എന്നും രോഷ്ണി പ്രതികരിച്ചു. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നാല്‍ സ്ത്രീകള്‍ എങ്ങനെ പ്രതികരിക്കണം എന്നതിനൊരു മാതൃക കൂടിയാണ് താന്‍ കാട്ടിയതെന്നും രോഷ്ണി പറഞ്ഞു.

ENGLISH SUMMARY:

Congress woman leader named Roshni Kushal Jiaswal and her supporters thrashed a man named Saffron Rajesh Singh at his residence, infront of his wife and daughter for issuing rape threats and making lewd comments against her on social media. The incident took place in Varanasi.