തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ യുകെയിലേക്ക്. തമിഴ്‌നാടിനെ ഇളക്കിമറിച്ച് പ്രചാരണം നടത്തിയിട്ടും സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ അണ്ണാമലൈയുടെ യുകെ യാത്രക്ക് തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധമില്ലന്നാണ് അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
രാഷ്ട്രീയത്തില്‍ നിന്നും മൂന്ന് മാസത്തെ ഇടവേളയെടുത്താണ് അണ്ണാമലൈയുടെ യാത്ര. ഒരു ഫെലോഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാനാണ് യുകെയിലേക്ക് തിരിക്കുന്നത്. അണ്ണാമലൈയുടെ ഫെലോഷിപ്പ് യാത്ര നേരത്തേ തീരുമാനിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓക്‌സ്ഫോഡ് സര്‍വകലാശാലയിലാണ് ഫെലോഷിപ്പ് പ്രോഗ്രാം. അദ്ദേഹത്തിന്റെ വലിയ ആഗ്രഹമാണെന്നും തിരഞ്ഞെടുപ്പിനു മുന്‍പേ തീരുമാനിച്ച കാര്യമാണെന്നും സംസ്ഥാന ബിജെപിയും വ്യക്തമാക്കി. നല്ല നേതൃപാടവമുള്ള യുവ നേതാക്കൾക്കും പ്രൊഫഷണലുകൾക്കും വേണ്ടിയുള്ളതാണ് ഫെലോഷിപ്പ് പ്രോഗ്രാം. സെപ്‌തംബർ മുതല്‍ ഡിസംബർ വരെയാണ് പ്രോഗ്രാം.
ഫെലോഷിപ്പ് യാത്രയെക്കുറിച്ച് അണ്ണാമലൈ പാർട്ടി കേന്ദ്രനേതൃത്വത്തെ നേരത്തേ അറിയിച്ചിട്ടുണ്ട്.ലോക്‌സഭാ തിരഞ്ഞെടുപ്പിനായി, അണ്ണാമലൈക്കായി പ്രധാനമന്ത്രിയുള്‍പ്പെടെ തമിഴ്‌നാട്ടിൽ സജീവമായി പങ്കെടുത്തിരുന്നു. കോയമ്പത്തൂരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുമെന്ന് തോന്നിക്കും വിധത്തിലുള്ളതായിരുന്നു പ്രചാരണം. എന്നിട്ടും ഒരു സീറ്റ് പോലും നേടാനാകാതെ കടുത്ത നിരാശയാണ് പാര്‍ട്ടിക്കുണ്ടായത്.