ചെന്നൈ മറീന ബീച്ചിൽ എയർ ഷോ കാണാനെത്തിയ അഞ്ചു പേർ സൂര്യാഘാതം ഏറ്റുമരിച്ചതിൽ രാഷ്‌ട്രീയപ്പോര് കനക്കുന്നു. മതിയായ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണങ്ങൾ നിഷേധിച്ച ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യം എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നതായി എക്സിൽ കുറിച്ചു.
12 ലക്ഷത്തിൽ അധികം പേരാണ് ഇന്നലെ വ്യോമസേനയുടെ എയർ ഷോ കാണാൻ എത്തിയത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ആയിരുന്നു ഷോ. രാവിലെ 8 മുതൽ തന്നെ ആളുകൾ ബീച്ചിൽ എത്തിയിരുന്നു. സൂര്യാഘാതം കാരണം അഞ്ചു പേരാണ് മരിച്ചത്. 100 ലധികം പേര് നിർജലീകരണം കാരണം ആശുപത്രിയിൽ ചികിത്സ തേടി.
ഷോ കഴിഞ്ഞതോടെ വൻ ഗതാഗത കുരുക്ക് ഉണ്ടായി. പലരും രണ്ടു മണിക്കൂറിലേറെ ബീച്ചിൽ കുടുങ്ങി. ഗതാഗതവും തിരക്കും എല്ലാം നിയന്ത്രിക്കുന്നതിൽ പൂർണമായും സര്ക്കാര് സംവിധാനങ്ങൾ പരാജയപ്പെട്ടു. ആവശ്യത്തിന് പോലീസുകാരും ഉണ്ടായിരുന്നില്ല. സർക്കാരിന്‍റെ മോശം സംഘാടനമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്നും പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സാമി കുറ്റപ്പെടുത്തി.
അഞ്ചു പേരുടെ ജീവൻ നഷ്ടമായതിന്‍റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്നും അടിസ്ഥാന സൗകര്യങ്ങളുടെ അപ്യാപ്തതയാണ് ഇതിലേക്ക് നയിച്ചതെന്നും ബിജെപി നേതാവ് അണ്ണാമലൈ. എന്നാല്‍ ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യം ആരോപണങ്ങൾ നിഷേധിച്ചു. എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നത്തായി അദ്ദേഹം വാദിച്ചു. ഡോക്ടർമാരും നഴസുമാരും അടങ്ങുന്ന രണ്ട് മെഡിക്കൽ ടീമുകളും 40 ആംബുലൻസ് കളും സജ്ജീകരിച്ചിരുന്നു. ജനങ്ങൾക്കായി കുടിവെള്ളം അടക്കം ഇടുക്കിയിരുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു.