ആദ്യ പാര്‍ട്ടി സമ്മേളനം സംബന്ധിച്ച് നിര്‍ദേശങ്ങളുമായി നടന്‍ വിജയ്. തമിഴക വെട്രി കഴകത്തിന്റെ വിക്രവാണ്ടിയില്‍ നടക്കുന്ന ആദ്യസമ്മേളനത്തിനായി ഒരുങ്ങുകയാണ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ്‌യും പ്രവര്‍ത്തകരും. അതിനിടെയാണ് അധ്യക്ഷന്റെ പുതിയ നിര്‍ദേശം. സമ്മേളനത്തിലേക്ക് ഗര്‍ഭിണികളും സ്കൂള്‍ വിദ്യാര്‍ഥികളും ദീര്‍ഘകാലമായി രോഗബാധിതരായുള്ളവരും വരേണ്ടതില്ലെന്നാണ് നടന്‍ പറയുന്നത്. അവരുടെ സുരക്ഷിതത്വം കണക്കാക്കിയാണ് അധ്യക്ഷന്റെ പുതിയ നിര്‍ദേശം.
ടിവികെ സമ്മേളനത്തിലേക്ക് സ്കൂൾ വിദ്യാർഥികളും ദീർഘകാലമായി രോഗബാധിതരായിട്ടുള്ളവരും ഗര്‍ഭിണികളും വരേണ്ടെന്നും വീട്ടിൽ ഇരുന്നു ടിവിയിൽ സമ്മേളനം കണ്ടാൽ മതിയെന്നും വിജയ് അഭ്യർഥിച്ചു. ഒട്ടേറെപ്പേരെത്തുന്ന യോഗത്തിനിടയിൽ ശാരീരിക അസ്വാസ്ഥ്യമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിജയ് പറഞ്ഞു.
അതുമാത്രമല്ല ട്രാഫിക് നിയമങ്ങളിലും കരുതല്‍ വേണമെന്നാണ് അധ്യക്ഷന്‍ വ്യക്തമാക്കുന്നത്. യോഗത്തിൽ പങ്കെടുക്കാനെത്തുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കണം.
ടിവികെയുടെ ഓരോ പ്രവര്‍ത്തകനും മറ്റുള്ളവർക്കു മാതൃകയായിരിക്കണം. മദ്യപിച്ച ശേഷം ആരും യോഗത്തിൽ പങ്കെടുക്കരുതെന്നും സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ അംഗങ്ങൾക്ക് സുരക്ഷയും സൗകര്യവും നൽകണമെന്നും നേരത്തേ നിര്‍ദേശം വന്നിരുന്നു. ഇരുചക്രവാഹനങ്ങളിൽ വേദിയിലെത്തുന്ന പ്രവർത്തകർ ബൈക്ക് സ്റ്റണ്ട് നടത്തരുതെന്നും നിർദേശമുണ്ട്. 27നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണു സംസ്ഥാന സമ്മേളനം. പാര്‍ട്ടി നയം, രാഷ്ട്രീയ പ്രത്യയശാസ്‌ത്രം, ഭാരവാഹികള്‍ , ഭാവിപദ്ധതികളെല്ലാം ഈ സമ്മേളനത്തില്‍ പ്രഖ്യാപിച്ചേക്കും.