TOPICS COVERED

റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ ഇനി തെരുവുപശുക്കള്‍ എന്നുവിളിക്കരുതെന്ന് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ്. നിസഹായര്‍ എന്നോ പാവപ്പെട്ടവര്‍ എന്നോ അഗതികള്‍ എന്നോ വിളിക്കാം. തെരുവുപശുക്കള്‍ എന്ന പ്രയോഗം ആ ജീവികള്‍ക്ക് അങ്ങേയറ്റം അപമാനമുണ്ടാക്കുന്നതും അനുചിതവുമാണെന്നാണ്  ഉത്തരവില്‍ പറയുന്നത്. തെരുവ് എന്നതിനു പകരം, പാവപ്പെട്ടവര്‍, നിരാലംബര്‍, നിസഹായര്‍, അഗതികള്‍  ഈ വാക്കുകളേതെങ്കിലും ഉപയോഗിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. 

രാജസ്ഥാന്‍ മൃഗസംരക്ഷണ വകുപ്പുമന്ത്രി ജോറാറാം കമാവത് ആണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബിജെപി  സര്‍ക്കാര്‍ പശുക്കളുടെയും കാളകളുടെയും സംരക്ഷണത്തിനായും ആരോഗ്യത്തിനായും പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാ ബദ്ധമാണെന്നും മന്ത്രി പറഞ്ഞു. 250കോടിയുടെ പദ്ധതിയാണ് പശുസംരക്ഷണത്തിനായി സര്‍ക്കാര്‍ മാറ്റിവക്കുന്നത്. 

പശുസംരക്ഷണ വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ ഉത്തരവ്. പശുസംരക്ഷണത്തില്‍  വാക്കാലുള്ള ഉറപ്പുകള്‍ മാത്രമേ സര്‍ക്കാരിനുള്ളൂ എന്നായിരുന്നു പ്രതിപക്ഷം ഈ വിഷയത്തില്‍ ഉന്നയിച്ചത്. വിമര്‍ശനം കടുക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവുമായി മൃഗസംരക്ഷണ വകുപ്പുമന്ത്രി തന്നെ രംഗത്തെത്തിയത്.