മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ് വായനോല്‍സവത്തെ വരവേല്‍ക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കോഴിക്കോട്. കടപ്പുറത്ത് വേദികള്‍ ഓരോന്നായി തയ്യാറായി കഴിഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ കലാപ്രദർശനമാണ് സാഹിത്യോല്‍സവത്തിന് മുന്നോടിയായുള്ള പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.
കടപ്പുറത്ത് കടല്‍കാറ്റുകൊണ്ടിരിക്കാന്‍ ഒരു ആന വന്നാല്‍ എങ്ങനെ ഉണ്ടാകും.. പുസ്തകങ്ങള്‍കൊണ്ട് തലപ്പൊക്കം വെച്ച ഒരു പുസ്തക ആന ആണെങ്കിലോ. കടലിലേക്ക് നോക്കി പമ്മി ഇരിക്കാന്‍ ഒരു പൂച്ച ആയാലോ, കലയുടെ അനന്ദമായലോകം കണ്ട് പുഞ്ചിരിക്കാന്‍ ബുദ്ധനെപോലെ ഒരാളും. അങ്ങനെ കാഴ്ചകളുടെ വൈവിധ്യങ്ങളാണ് ഹോർത്തൂസ് വേദിയില്‍ ഒരുക്കുന്ന കലാപ്രദര്‍ശനത്തിലുള്ളത്. 28 നാണ് ബോസ് കൃഷ്ണമാചാരിയുടെ മേല്‍നോട്ടത്തില്‍ ഒരുങ്ങുന്ന കലാ പ്രദര്‍ശനം ആരംഭിക്കുക.മെയ്ത്ര ഹോസ്പിറ്റലാണ് ബിനാലെ പവലിയന്‍ സമര്‍പ്പിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തക മേളകളില്‍ ഒന്നാണ് 26 ന് ഹോര്‍ത്തൂസ് വേദിയില്‍ ആരംഭിക്കുന്നത്. സാംസ്കാരികോത്സവത്തിന് ഭാഗമായുള്ള കലാസന്ധ്യകളും തീരത്തെ നിറമുള്ളതാക്കും. നവംബര്‍ ഒന്നുമുതല്‍ മൂന്നുവരെയാണ് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയരായ സാഹിത്യകാരന്‍മാരും കലാകാരന്‍മാരും പങ്കെടുക്കുന്ന സാഹിത്യോല്‍സവം.