83 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു പെരുമഴക്കാലത്ത് എറണാകുളം വെള്ളപ്പൊക്കത്തില്‍മുങ്ങി. പുലര്‍ച്ച മുതല്‍ നിറുത്താതെ മഴ. എന്തൊക്കെ നാശനഷ്ടങ്ങളുണ്ടായെന്ന് രേഖകളില്ല. വന്‍മഴയായിരുന്നുവെന്ന് പഴമക്കാര്‍ക്കറിയാം. പക്ഷെ ബ്രിട്ടീഷുകാരുടെ കാലാവസ്ഥാ വകുപ്പിന്റെ കൈയ്യില്‍ കണക്കുകള്‍ ഭദ്രം. ആ ദിവസം രേഖപ്പെടുത്തിയത് 25 സെന്റിമീറ്റര്‍മഴ. 1933 ല്‍നിന്ന് കാലം കടന്ന് 2018 ലെത്തിയപ്പോള്‍, ജൂലൈ 16ന് എറണാകുളം നഗരം സമാനമായ മഴയിലൂടെ കടന്നുപോയി, 24 മണിക്കൂറില്‍ പെയ്തിറങ്ങിയത് 23 സെന്റി മീറ്റര്‍ മഴ. മെട്രോപോളിറ്റിന്‍ നഗരമായ എറണാകുളം നിശ്ചലമായി. നഗരഹൃദയമായ എം.ജി.റോഡ് പുഴയായി. ആദിവസം കടന്ന് നേരം പുലരുമ്പോഴും എറണാകുളവും മധ്യകേരളവും മഴക്കെടുതിയില്‍നട്ടം തിരിയുകയാണ്.
കടുത്ത മഴക്കാലത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. മെയ് 29 ന് കാലവര്‍ഷം എത്തിയതു മുതല്‍ എന്നും ശക്തമായ മഴ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശം. വെള്ളപ്പൊക്കവും കടല്‍ക്ഷോഭവും മണ്ണിടിച്ചിലും. എല്ലാ പുഴകളും കരകവിഞ്ഞൊഴുകുന്നു. ജലാശയങ്ങളും കായലും കുളവുമെല്ലാം നിറഞ്ഞു. തീരത്താകട്ടെ കാറ്റും കോളും വന്‍തിരയും കൂടിയായപ്പോള്‍ ജീവിതം അസാധ്യം .
ഇത് അസാധാരണമായ മഴക്കാലമാണോ? അല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ കെ.സന്തോഷ് പറയുന്നത്. "കാലവര്‍ഷം സജീവമാണെന്നുമാത്രം. 2013 മുതല്‍കേരളം മഴയുടെ കുറവാണ് കണ്ടുവന്നത്. അതിന് ശേഷം മഴ വളരെ ആക്ടീവായപ്പോള്‍ പെരുമഴയായിതോന്നുതുമാകാം. " അതുറപ്പിക്കാന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ കണക്കുകളും നിരത്തുന്നു.
1961 ല്‍വയനാട്ടിലെ വൈത്തിരിയില്‍ വന്‍മഴപെയ്തു. 24 മണിക്കൂറില്‍ 91 സെന്റിമീറ്റര്‍മഴ. മഴമാത്രം എങ്ങും പരസ്പരം കാണാന്‍പോലും ആകാത്തമഴയായിരുന്നുവതെന്ന് ഒാര്‍ത്തെടുക്കുന്നവരുണ്ട്. 1969 ല്‍ തലശ്ശേരിയില്‍ ഒരു ദിവസം പെയ്തിറങ്ങിയത് 64 സെന്റിമീറ്റര്‍. മൂന്നാറില്‍ 2005 ല്‍ 48 സെന്റിമീറ്റര്‍ മഴ പെയ്തതാണ് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന മഴക്കണക്ക്. 2002 ല്‍ കണ്ണൂരില്‍ഒരുദിവസം പെയ്തത് 36 സെന്റിമീറ്റര്‍. 2013 ല്‍ ഇടുക്കിയിലും കിട്ടി റെക്കോര്‍ഡ് മഴ, 22 സെന്റിമീറ്റര്‍.
ഈകണക്കുകള്‍ കാണിക്കുന്നത്, കേരളം ചിറാപൂഞ്ചിയേയും തോല്‍പ്പിച്ചിരുന്നു മഴക്കക്കുകളിലെന്നാണ്. ചിറാപൂഞ്ചിയില്‍പോലും ജലക്ഷാമം വന്നകാലത്ത് കേരളവും മാറി. മഴക്കുറവ് പതിവായി, ശീലമായി മലയാളിക്ക്. എപ്പോഴെങ്കിലും വേണം വേണ്ടാതെ പെയ്യുന്ന മഴയെ നമ്മള്‍ കാലവര്‍ഷമെന്ന് വിളിച്ചു. മഴയില്ലാത്ത കര്‍ക്കിടകവും , ഇടിമിന്നലും മഴയും അകമ്പടി വരാത്ത തുലാമാസവും വന്നും കടന്നും പോയി. തിരുവാതിര ഞാറ്റുവേല എന്തെന്നുപോലും അറിയില്ല. കലാവസ്ഥ മാറുമ്പോള്‍, പ്രവചനാതീതമാകുമ്പോള്‍ മനുഷ്യനും , ഒരോ പ്രദേശത്തിന്റെ ജീവിതരീതിയും , ഭക്ഷണവും ഭാഷപോലും മാറുന്നു.
മഴയെത്തി ഒന്നരമാസം പിന്നിടുമ്പോള്‍ നൂറിനടുത്ത് വിലപ്പെട്ട ജീവനുകളാണ് മഴക്കെടുതിയില്‍ പൊലിഞ്ഞത്. മുങ്ങിമരണമാണ് കൂടുതല്‍. മലയിടിഞ്ഞു വരുന്ന ഉരുള്‍പൊട്ടലിലും കുറേജീവന്‍ നഷ്ടമായി. വൈദ്യുതാഘാതമേറ്റും മരം വീണും പോയവരും മരണക്കണക്കുകളിലുണ്ട്. കൃഷിക്കും വീടുകള്‍ക്കും ഒപ്പം റോഡിനും വൈദ്യുതി ലൈനുകള്‍ക്കുമെല്ലാം വന്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
കാലാവസ്ഥക്ക് നിരക്കാത്ത ജീവിത രീതിയാണോ മഴക്കെടുതിയുടെ രൂക്ഷത വര്‍ധിപ്പിക്കുന്നത്? ഭൂവിനിയോഗം മാറിയപ്പോള്‍വെള്ളത്തിന് ഒഴുകിപ്പോകാന്‍ ഇടമില്ലാതെയായി.വയലും കുളവും നീര്‍ത്തടവും പൊതുവും അല്ലാത്തതുമായ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മാത്രം ഉപയോഗിക്കുന്ന സ്ഥിതിയിലേക്കെത്തുമ്പോള്‍, മഴക്കാലം വെള്ളപ്പൊക്കക്കാലം കൂടിയായി മാറുന്നതില്‍ അത്ഭുതപ്പെടാനില്ല. അതുപോലെ കടലിനോട് അടുത്തുമാത്രം മത്സ്യതൊഴിലാളികള്‍ക്ക് വീടുവെക്കാന്‍ ഇടം ലഭിക്കുന്ന വിധം തീരപ്രദേശങ്ങളപ്പാടെ മറ്റുള്ളവര്‍ കൈയ്യടക്കുമ്പോള്‍, കടലിന് അടിച്ചുകയറാന്‍കടലിന്റെ മക്കളുടെ വീടുകള്‍മാത്രം എന്നതായി സ്ഥിതി.
വന്‍മഴയും അത് സൃഷ്ടിച്ച ദുരിതവും വെറുതെ നോക്കിക്കാണാനാകില്ല. കാലാവസ്ഥാ മാറ്റം എന്ന യാഥാര്‍ഥ്യം മൂന്നോട്ട് വെക്കുന്നത് ബുദ്ധിമുട്ടേറിയ കാലാവസ്ഥാ അനുഭവങ്ങളാണ്, വരള്‍ച്ചക്കും മഴക്കും എല്ലാം തീവ്രത കൂടും. അത് ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കണമെങ്കില്‍ മനുഷ്യന്റെ ജീവിതം അതിനനുസരിച്ച് മാറണം. വയലും പുഴയോരവും നീര്‍ത്തടവും സംരക്ഷിക്കപ്പെടണം. വരള്‍ച്ചയെയും വെള്ളപ്പൊക്കത്തെയും ഒരുപോലെ നിയന്ത്രിക്കാന്‍ അവക്കേ കഴിയൂ. കടലിലെ തിരക്ക് അടിച്ചുകയറാന്‍തീരം വേണം, തീരത്ത് കണ്ടലുവേണം. മത്സ്യതൊഴിലാളിക്ക് സുരക്ഷിതമായി താമസിക്കാനും വള്ളവും വലയും സൂക്ഷിക്കാനും ഇടം വേണം. ഇത് കണക്കിലെടുത്തുള്ള വികസനമാണ് ഹരിത വികസനം. ഇതുമാത്രമാണ് കേരളത്തിന് മുന്നിലെ ആധുനികമായ വഴിയെന്ന് തെളിയിക്കുന്നതാണ് ഈ വന്‍മഴക്കാലം.