mani-protest

ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമയെ തെമ്മാടിയെന്നു വിളിച്ചാക്ഷേപിച്ച് എം.എം.മണി എംഎൽഎ. ദേവികുളത്ത് സിപിഎം സംഘടിപ്പിച്ച ആർഡിഒ ഓഫിസ് വളയൽ സമരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മണിയുടെ പരാമർശം. ഈ പരാമർശത്തിൽ പ്രതിഷേധിച്ച് കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്ത്.

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നത്തിൽ റവന്യു വകുപ്പിന്റെ നടപടി നിർത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അവഗണിച്ച് ഇടുക്കി കലക്ടറും ദേവികുളം സബ് കലക്ടറും നടപടികൾ തുടരുകയാണെന്നായിരുന്നു മണിയുടെ വിമർശനം.

തുടർന്ന് മണി പറഞ്ഞത് ഇങ്ങനെ: ‘‘സബ് കലക്ടർ, തെമ്മാടി, മുഖ്യമന്ത്രിയുടെ വാക്കിനു വിലയുണ്ടോ എന്നു ഞങ്ങൾ കാണിച്ചുതരാം.’’ മണിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്ന് കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ പ്രതികരിച്ചു.

വിമർശനങ്ങളോടു തുറന്ന മനസ്സാണ്. എന്നാൽ വിമർശിക്കുമ്പോൾ ഭാഷയിലും പെരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകളുണ്ട്. ഈ പരാമർശം സംസ്ഥാനത്തെ മുഴുവൻ ഐഎഎസ് ഉദ്യോഗസ്ഥരുടെയും മനോവീര്യം തകർക്കുന്നതാണ്. ഇതു പിൻവലിക്കാനും ഭാവിയിൽ ആവർത്തിക്കാതിരിക്കാനും മുഖ്യമന്ത്രി ഇടപെടണമെന്നും അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി. അശോക്, സെക്രട്ടറി എം.ജി.രാജമാണിക്യം എന്നിവർ ആവശ്യപ്പെട്ടു.