mobilwbnew

മൊബൈലില്‍ അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ വന്നത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതിന്‍റെ പേരില്‍ പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണ് കോഴിക്കോട്ടുകാരായ ഒരു മകളും അച്ഛനും. പരാതിയില്‍ നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, പിടിച്ചെടുത്ത ഫോണ്‍ പത്ത് മാസമായി പൊലിസ് വിട്ടുകൊടുത്തിട്ടില്ല. പരിശോധനാ ലാബില്‍ നിന്ന്് എന്ന് മൊബൈല്‍ ഫോണ്‍ എന്ന് കിട്ടുമെന്നും കൃത്യമായി പറയാനാകാത്ത സ്ഥിതിയാണ്. 

 

2022ന് ജനുവരി 23ന് രാത്രിയാണ് ഓണ്‍ലൈന്‍ ക്ലാസിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് അജ്ഞാത നമ്പറില്‍ നിന്ന് മൊബൈലില്‍ അശ്ലീല വീഡിയോ സന്ദേശങ്ങള്‍ വന്നത്. പിറ്റേന്ന് തന്നെ നടക്കാവ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോക്സോ കേസ് റജിസ്റ്റര്‍ ചെയ്ത പൊലിസ് ഉടന്‍ പ്രതിയെ പിടികൂടുമെന്ന് അറിച്ചെങ്കിലും പിന്നീട് അനക്കമൊന്നും ഉണ്ടായില്ല. പരിശോധനക്കെന്ന് പറഞ്ഞ് വാങ്ങിയ മൊബൈല്‍ ഫോണിനെക്കുറിച്ചും വിവരമൊന്നുമില്ല. 

 

കേസ് പോക്സോ ആയതിനാല്‍ പെണ്‍കുട്ടിയുെട ശരീര പരിശോധന നടത്തണമെന്നും ആവശ്യമുയര്‍ന്നു. മൊബൈലില്‍ ആരോ അശ്ലീല സന്ദേശം അയച്ചതിന് ശരീര പരിശോധന എന്തിനെന്ന ചോദ്യത്തിന് നിയമം ഇങ്ങനെയാണെന്നായിരുന്നു മറുപടി. ഒടുവില്‍ ശരീരപരിശോധനയ്ക്ക് തയ്യാറല്ലെന്ന് എഴുതി നല്‍കി തിരികെ പോരുകയായിരുന്നു. 

 

കേസിന്‍റെ പുരോഗതി അറിയാനും മൊബൈല്‍ തിരിച്ചുകിട്ടാനും പലതവണ പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ടി വന്നു ഈ അച്ഛനും മകള്‍ക്കും. ഇങ്ങനെയെങ്കില്‍ സാധാരണക്കാര്‍ ഒരുപരാതിയുമായി നമ്മുടെ നിയമസംവിധാനത്തെ എങ്ങനെ സമീപിക്കുമെന്നാണ് ഇവരുടെ ചോദ്യം.