മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ശബരിമല നടയടച്ചു. മലകയറി എത്തിയ മുഴുവൻ ഭക്തർക്കും ദർശനം ലഭിച്ചശേഷം രാത്രി 10 മണിയോടെയാണ് നടയടച്ചത്. മകരവിളക്ക് മഹോത്സവത്തിനായി ശനിയാഴ്ച വൈകിട്ടാണ് ഇനി നട തുറക്കുക.
41 ദിവസത്തെ മണ്ഡലകാല തീർഥാടനം. ഇനി രണ്ട് ദിവസത്തെ ഇടവേള. രാത്രി മലകയറാൻ തീർഥാടകർ ഇല്ലാത്തതിനാൽ ഹരിവരാസനം പാടി പത്ത് മണിയോടെ നടയച്ചു. വൈകിട്ട് 7 വരെയായിരുന്നു പമ്പയിൽ നിന്നും സന്നിധാനത്തേക്ക് തീർഥാടകർക്ക് പ്രവേശനം. മല ചവിട്ടി എത്തിയ അവസാന ഭക്തനും ദർശനം ഉറപ്പുവരുത്തിയ ശേഷമാണ് നടയടച്ചത്. ഇനി മകരവിളക്ക് മഹോത്സവത്തിനായുള്ള കാത്തിരിപ്പ്.
വലിയ തീർഥാടക തിരക്കായിരുന്നു ഇത്തവണ മണ്ഡലകാലത്ത്. നിലയ്ക്കലും പമ്പയും തീർഥാടകരെക്കൊണ്ട് നിറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പൊലീസും ഏറെ പഴിയും കേട്ടു. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോയി. പിന്നീട് ഒരു ലക്ഷത്തിലധികം തീർഥാടകർ എത്തിയിട്ടും ദർശനത്തിന് തടസമുണ്ടായില്ല. ഡിസംബർ 30ന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കുക. ജനുവരി 15നാണ് മകരവിളക്ക്.
Sabarimala shrine closed after Mandalapooja