എറണാകുളം ജില്ലയിൽ പടർന്നു പിടിച്ച മഞ്ഞപ്പിത്തം നിയന്ത്രണവിധേയമെന്ന് ജില്ല മെഡിക്കൽ ഓഫീസർ. പുതിയ രോഗബാധ ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ ആർ.ഡി.ഒ യ്ക്ക് റിപ്പോർട്ട് നൽകി. ആർ ഡി ഓ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ കലക്ടർക്ക് സമർപ്പിക്കും.
എറണാകുളം ജില്ലയിലെ വേങ്ങൂർ മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിന്റെ കാരണവും ഉത്തരവാദികളേയും കണ്ടെത്തുന്നതിനായി നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിൻ്റെ ഭാഗമായാണ് വിവിധ വകുപ്പുകളുടെ പ്രതിനിധികളെ വിളിപ്പിച്ചത്. മൂവാറ്റുപുഴ ആർഡിഒ ഓഫീസിൽ നടന്ന തെളിവെടുപ്പിൽ ആരോഗ്യം, ജല അതോറിറ്റി റവന്യൂ പോലീസ് തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികൾ പങ്കെടുത്തു.
നിലവിൽ 232 പേർക്കാണ് രോഗബാധയുള്ളത്. ഇതിൽ രണ്ടുപേരുടെ നിലഗുരുതരമാണ്. മഞ്ഞപ്പിത്തം പടർന്നുപിടിച്ച മുടക്കുഴയിൽ എല്ലാവർക്കും രോഗം ഭേദമായി. വേങ്ങൂർ പഞ്ചായത്തിൽ നിന്നുള്ള 232 പേരാണ് ചികിത്സയിൽ ഉള്ളത്. പകർച്ചവ്യാധി നിയന്ത്രണ വിധേയമാണെന്ന് ഡിഎംഒ , ആർ ഡി ഒയ്ക്ക് റിപ്പോർട്ട് നൽകി. ജില്ലാ കലക്ടർ പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി ആർ ഡി ഓ കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയും ആളുകളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കും.