കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ഉന്നയിച്ചത് പോലെ മൃഗബലി നടന്നിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. ഡി.കെ.ശിവകുമാര്‍ ഉന്നയിച്ചത് വലിയ ആരോപണമാണ്. രാജ രാജേശ്വര ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ചുവെന്നും ക്ഷേത്രത്തിലോ പരിസരത്തോ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടെന്നും മന്ത്രി പറഞ്ഞു. ആരോപിക്കുന്നതുപോലൊരു സംഭവം വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വ്യാഴാഴ്ച രാത്രി വാർത്താസമ്മേളനത്തിലാണ് കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ ആരോപണവുമായി എത്തിയത്. കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തിൽ മൃഗബലിയടങ്ങുന്ന ശത്രു ഭൈരവീയാഗം നടക്കുന്നതായാണു ശിവകുമാർ ആരോപിച്ചത്. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കർണാടകയിലെ ചില നേതാക്കളാണ് ഇത്തരം നീക്കം നടത്തുന്നത്. ഇതിനായി അഘോരികളെ സമീപിക്കുന്നുണ്ടെന്നും പേര് പരാമർശിക്കാതെ ശിവകുമാർ ആരോപിച്ചു. കയ്യിൽ കെട്ടിയ ചരടുകൾ എന്തിനാണെന്ന ചോദ്യത്തിനായിരുന്നു ശിവകുമാറിന്റെ മറുപടി.
ഡി.കെ.ശിവകുമാറിന്റെ ആരോപണങ്ങളെ തള്ളി യോഗക്ഷേമ സഭ അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്. ശിവകുമാറിന്റേതു രാഷ്ട്രീയ ഗിമ്മിക്കാണ്. ആരോപണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞ അക്കീരമൺ ഭട്ടതിരിപ്പാട്, ഹൈന്ദവ സമൂഹത്തിൽ ഇത്തരം വികലമായ കാര്യങ്ങളില്ലെന്നും കൂട്ടിച്ചേർത്തു.