4-year-old-boy-death-raises

മലപ്പുറം കൊണ്ടോട്ടിയില്‍ ശസ്ത്രക്രിയക്കിടെ നാലു വയസുകാരന്‍ മരിച്ചത് ചികില്‍സ പിഴവു മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൊറയൂര്‍ അരിമ്പ്ര കൊടക്കാടന്‍ നിസാര്‍–സൗദാബി ദമ്പതികള്‍ക്ക് 6 വര്‍ഷം നീണ്ട കാത്തിരുപ്പിന് ഒടുവില്‍ ജനിച്ച ഏക മകന്‍ മുഹമ്മദ് ഷാസിലാണ് കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ വച്ച് ഈ മാസം ഒന്നിന് മരിച്ചത്. 

 

അണ്ണാക്കില്‍ കമ്പു തട്ടിയുണ്ടായ മുറിവുമായാണ് നാലു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ ശസ്ത്രക്രീയക്ക് വിധേയനാക്കി. കുഞ്ഞ് മരിച്ച വിവരം പോലും വൈകിയാണ് കുടുംബത്തെ അറിയിച്ചതെന്നാണ് ആക്ഷേപം. വര്‍ഷങ്ങളുടെ കാത്തിരുപ്പിനൊടുവില്‍ ജനിച്ച ഏക മകന്‍ ഈ വീട്ടില്‍ എല്ലാമായിരുന്നു. താങ്ങാവുന്നതിലും അപ്പുറമാണ് ഈ വേദന. 

അണ്ണാക്കില്‍ കമ്പു തട്ടിയുണ്ടായ മുറിവുകൊണ്ടല്ല മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാണ്. അനസ്തീസിയ നല്‍കിയതിനു പിന്നാലെെയാണ് മരണം. ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണമുണ്ടായിരുന്നു. അതായത് മയക്കുന്നതിന് മുന്‍പ് വേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിഗമനം. 

കൊണ്ടോട്ടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.