ഗവര്‍ണര്‍– മുഖ്യമന്ത്രി പിണക്കത്തില്‍ മഞ്ഞുരുകലി‍ന്‍റെ  സൂചന നല്‍കി മന്ത്രി  ഒ.ആര്‍. കേളുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്.  ഗവര്‍ണറുടെ ചായസത്ക്കാരത്തില്‍ പങ്കെടുത്ത പിണറായി വിജയന്‍ പുഞ്ചിരിച്ചുകൊണ്ട് ആരിഫ് മുഹമ്മദ് ഖാന് ഹസ്തദാനം നല്‍കി.  കെബി ഗണേഷ്കുമാറിന്‍റെയും രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെയും  സത്യപ്രതിജ്ഞാ ചടങ്ങില്‍ ചായസല്‍ക്കാരം മുഖ്യമന്ത്രി  ബഹിഷ്ക്കരിച്ചിരുന്നു

പരസ്പരം പുഞ്ചിരിച്ചും ഹസ്തദാനം നല്‍കിയും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. സാക്ഷിയായി പുഞ്ചിരിച്ചു കൊണ്ട് പ്രതിപക്ഷനേതാവ് വി ഡി സതീശനും മന്ത്രിമാരും രാജ്ഭവനിലെ ജീവനക്കാരും. സത്യപ്രതിജ്ഞ ചടങ്ങില്‍ എല്ലാവരുടെയും ശ്രദ്ധ ഗവര്‍ണറിലും മുഖ്യമന്തിയിലുമായിരുന്നു. എന്നാല്‍ ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പോ അതിന് ശേഷോ ഇരുവരും പരസ്പരം ഗൗനിച്ചില്ല. എന്നാല്‍ അതിന് ശേഷം ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രി ചായ സത്ക്കാരത്തിന് രാജ്ഭവനിലെ അതിഥി മുറിയിലേക്ക്.  

മന്ത്രി ഒ.ആര്‍. കേളവിനും കുടംബത്തിനൊപ്പം ചിത്രങ്ങളെടുത്ത ഇരുവരും  ചായ സത്കാരത്തിന് ശേഷം മടങ്ങും മുന്‍പായിരുന്നു പുഞ്ചിരിച്ചുകൊണ്ടുള്ള ഹസ്തദാനം. എന്നാല്‍ അപ്പോഴും പരസ്പരം സംസാരിച്ചില്ലെന്നും ശ്രദ്ധേയം. സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കത്തില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നതും ഇരുവരും തമ്മിലുള്ള പിണക്കമായിരുന്നു.