അങ്കമാലി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലെ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയത് ആരോഗ്യവകുപ്പ് ഡയറക്ടര്‍. ഇന്നലെയും ഇന്നും രാത്രിയില്‍ ഷൂട്ടിങ്ങിനാണ് അനുമതി നല്‍കിയത്. അതിനിടെ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോര്‍ജ് വിശദീകരണംതേടി.
പണമടച്ച് അനുമതി വാങ്ങിയാണ് ഷൂട്ടിങ് നടത്തിയതെന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടനയും വെളിപ്പെടുത്തി. മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതിന് പിന്നാലെയാണ് പ്രതികരണം. ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്തുകയോ രോഗികളെ ശല്യപ്പെടുത്തകയോ ചെയ്തിട്ടില്ല. രണ്ടുദിവസത്തെ ഷൂട്ടിങ്ങിന് പ്രതിദിനം 10000 രൂപ അടച്ചെന്നും പൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ബി.രാകേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
അത്യാഹിത വിഭാഗത്തിലെ സിനിമ ഷൂട്ടിങ്ങിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേെസടുത്തിരുന്നു. അങ്കമാലി താലൂക്ക് ആശുപത്രിയിലായിരുന്നു കഴിഞ്ഞദിവസം രാത്രി ഷൂട്ടിങ്. ഏഴുദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മിഷൻ അംഗം വി.കെ ബീനാ കുമാരി അറിയിച്ചു. ശ്രീജിത്ത് ബാബുവിന്റെ ‘പൈങ്കിളി’ സിനിമയുടെ ഷൂട്ടിങ്ങാണ് ആശുപത്രിയിൽ നടന്നത്.