bsf-jawan-body

മൂന്ന് പതിറ്റാണ്ടിലേറെ അതിര്‍ത്തി കാത്ത മലയാളി ജവാന്‍റെ മൃതദേഹത്തോട് കൊടിയ അനാദരം. ഡ്യൂട്ടിക്കിടെ ഹൃദയാഘാതം മൂലം രാജസ്ഥാന്‍ അതിര്‍ത്തിയില്‍ മരിച്ച ബി.എസ്.എഫ് ജവാന്‍ തിരുവനന്തപുരം സ്വദേശി ശമുവേലിന്‍റെ മൃതദേഹം അഴുകി തിരിച്ചറിയാനാകാത്ത നിലയിലാണ് നാട്ടിലെത്തിച്ചത്. മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച ബന്ധുക്കള്‍ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ടു. 

 

തിങ്കളാഴ്ചയാണ് രാജസ്ഥാനിലെ ബി.എസ്.എഫ് ക്യാംപില്‍ ശമുവേല്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. നെഞ്ചുവേദനയേത്തുടര്‍ന്ന്് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു ബി.എസ് .എഫില്‍ നിന്ന് ലഭിച്ച സന്ദേശം. 26 ന് ഉച്ചയോടെ സംസ്കാര കര്‍മങ്ങള്‍ നിശ്ചയിച്ച് ബന്ധുക്കള്‍ കാത്തിരുന്നെങ്കിലും മൃതദേഹം എത്തിയില്ല. ബംഗളൂരുവില്‍ ഇറക്കിയെന്നായിരുന്നു മറുപടി. രാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹത്തിന്റെ പെട്ടി പൊട്ടിച്ചപ്പോഴാണ് ബന്ധുക്കള്‍ ‍‍ഞെട്ടിയത്. തൊലി മുഴുവന്‍ അഴുകി പോയി. മുഖം പോലും തിരിച്ചറിയാന്‍ മാര്‍ഗമില്ല. മരണ സമയത്ത് ധരിച്ചിരുന്ന പാന്‍റ് മാത്രമാണ് വേഷം. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് എംബാം ചെയ്ത് ഔദ്യോഗിക ബഹുമതിയോടെ അയച്ച മൃതദേഹത്തില്‍ മേല്‍ വസ്ത്രത്തിന്റെ സ്ഥാനത്ത് ഒരു തുണിക്കഷ്ണം പോലുമില്ല. 

കടുത്ത ദുര്‍ഗന്ധം കാരണമാണ് മൃതദേഹം ബംഗളൂരുവില്‍ ഇറക്കിയതെന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ബന്ധുക്കളുടെ ആവശ്യപ്രകാരം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയ്ക്കും കുട്ടികള്‍ക്കും അവസാനമായൊന്ന് കാണാന്‍ പോലും അവസരം നിഷേധിച്ചത് ആരെന്നതിന് വ്യക്തമായ ഉത്തരം കിട്ടാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.

ENGLISH SUMMARY: