TOPICS COVERED

പീഡനക്കേസിൽ പ്രതിയായ സി.സി. സജിമോനെ പിന്തുണച്ച് ഔദ്യോഗിക പക്ഷം മുന്നോട്ടുവന്നതിന് പിന്നാലെ തിരുവല്ല സിപിഎം നേതൃത്വത്തിനെതിരെ കൂടുതൽ ആരോപണവുമായി അതിജീവിതയുടെ സഹോദരൻ. സജിമോന് വേണ്ടി സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി അനധികൃതമായി ഇടപെട്ടെന്ന് അതിജീവിതയുടെ സഹോദരൻ ആരോപിച്ചു. സജിമോന്റെ സുഹൃത്തുക്കളുടെ വധഭീഷണി നേരിടുന്നതായും അതിജീവിതയുടെ സഹോദരൻ മനോരമ ന്യൂസിനോട് പറഞ്ഞു.

സിസി സജിമോനെ സിപിഎം തിരിച്ചെടുത്തതിൽ പാർട്ടിയിൽ നിന്നുതന്നെ എതിർപ്പ് ഉയരുന്നതിനിടെയാണ് അതിജീവിതയുടെ സഹോദരൻ പാർട്ടി നേതൃത്വത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചത്. പാർട്ടി ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി സ്വാധീനം ചെലുത്തിയാണ് സജിമോന് ജാമ്യം എടുത്തുനൽകിയത്. തിരുവല്ലയിലെ പാർട്ടി നേതൃത്വം പെൺവാണിഭക്കാർക്ക് കുട പിടിക്കുന്നതായും അതിജീവിതയുടെ സഹോദരൻ മനോരമ ന്യൂസിനോട് പറഞ്ഞു.

സ്ത്രീക്ക് പരാതിയില്ലെന്ന സജിമോന്റെ പ്രതികരണത്തിൽ കഴമ്പില്ലെന്ന് പറഞ്ഞ അതിജീവിതയുടെ സഹോദരൻ, സജിമോന്റെ സുഹൃത്തുക്കൾ പലതവണ വധഭീഷണി മുഴക്കിയതായും വെളിപ്പെടുത്തി. വിഷയത്തിൽ കൂടുതൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് അതിജീവിതയുടെ സഹോദരന്റെ തീരുമാനം. 

ENGLISH SUMMARY:

Brother of victim against accused Sajimon in molestation case