ചിലപ്പോഴൊക്കെ മരം പിഴുതെടുക്കുന്നതാണ് പരിസ്ഥിതി പ്രവർത്തനമെന്ന് മുരളി തുമ്മാരുക്കുടി. നമ്മൾ വെച്ചുപിടിപ്പിച്ചതും അല്ലാത്തതുമായി അധിനിവേശ സസ്യങ്ങൾ നാട്ടിലും കാട്ടിലും പെരുകുമ്പോൾ അതു പിഴുതെടുത്തു കളയുകയാണ് വേണ്ടതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ആയി ചെടികളുടെ കച്ചവടം ഏറെ നടക്കുന്നുണ്ട്. ഇതിലൊക്കെ അധിനിവേശ സസ്യങ്ങൾ ഉണ്ടാകാമെന്നുമാത്രമല്ല, എന്താണ് അധിനിവേശ സസ്യങ്ങൾ എന്ന് മിക്കവാറും നഴ്സറികൾക്ക് അറിവില്ലെന്നും അദ്ദേഹം വിമർശിച്ചു.
മുരളി തുമ്മാരുക്കുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചിലപ്പോഴൊക്കെ മരം പിഴുതെടുക്കുന്നതാണ് പരിസ്ഥിതി പ്രവർത്തനം. ഭൗമദിനത്തിലും പരിസ്ഥിതി ദിനത്തിലും മരം വച്ചുപിടിപ്പിക്കുന്ന പരിസ്ഥിതി പ്രവർത്തനം നമുക്ക് പരിചയമുണ്ട്. എന്നാൽ നമ്മൾ വെച്ചുപിടിപ്പിച്ചതും അല്ലാത്തതുമായി അധിനിവേശ സസ്യങ്ങൾ നാട്ടിലും കാട്ടിലും പെരുകുന്പോൾ അതു പിഴുതെടുത്തു കളയുന്നതും പരിസ്ഥിതി പ്രവർത്തനമാണ്.
കേരളത്തിൽ കോവിഡിന് ശേഷം നഴ്സറികളുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ട്. നമുക്ക് ചുറ്റും കാണാവുന്നതിന് പുറമേ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ആയി ചെടികളുടെ കച്ചവടം ഏറെ നടക്കുന്നുണ്ട്. ഇതിലൊക്കെ അധിനിവേശ സസ്യങ്ങൾ ഉണ്ടാകാമെന്നുമാത്രമല്ല എന്താണ് അധിനിവേശ സസ്യങ്ങൾ എന്ന് മിക്കവാറും നഴ്സറികൾക്ക് അറിവും ഇല്ല.
ഇക്കാര്യത്തിൽ പരിസ്ഥിതി പ്രവർത്തകരുടെ, വിദഗ്ദ്ധരുടെ, നഴ്സറി നടത്തുന്നവരുടെ, സർക്കാരിൻറെ എല്ലാം കൂട്ടായ പ്രവർത്തനം വേണം.