അരൂര്‍ – തുറവൂര്‍ ആകാശപാത നിര്‍മാണത്തില്‍ ദേശീയപാത അതോറിറ്റിയെ വിമര്‍ശിച്ച് ഹൈക്കോടതി. ഹൈവേ അതോറിറ്റി പ്രവര്‍ത്തിക്കേണ്ടത് ഇങ്ങനെയല്ലെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങളുടെ ജീവന് വിലനല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിര്‍മാണ പ്രദേശം നരകമായി മാറി. കലക്ടര്‍ കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ ഇത്രയും പ്രശ്നമുണ്ടാകില്ല. 36 പേര്‍ ഈ ഭാഗത്ത് മരിച്ചെന്നത് ഞെട്ടിക്കുന്നു, സ്കൂള്‍ കുട്ടികളടക്കം ബുദ്ധമുട്ടുന്നു. അകമ്പടിയോടെ കാറുകളില്‍ പോകുന്നവര്‍ക്ക് അത് അറിയേണ്ട കാര്യമില്ലല്ലോയെന്നും കോടതി. നിര്‍മാണപ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ആലപ്പുഴ അരൂർ-തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ സർവീസ് റോഡ് ടാർ ചെയ്യുന്നതിനാൽ ഇന്ന് മുതൽ മൂന്നു ദിവസം ഗതാഗത നിയന്ത്രണമുണ്ട്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉയരപ്പാത നിർമാണ മേഖലയോടു ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ റോഡ് ടാർ ചെയ്യും. ഈ സമയത്ത് അരൂര്‍ ക്ഷേത്രം ജംഗ്ഷന്‍ മുതൽ തുറവൂർ ജംഗ്ഷന്‍ വരെ തെക്കുഭാഗത്തേക്ക് പോകുന്ന റോഡിൽ ഗതാഗതം നിരോധിക്കും.
അരൂർ - തുറവൂർ റൂട്ടിൽ വരുന്ന വാഹനങ്ങൾ അരൂർ ക്ഷേത്രം ജംഗ്ഷന്‍ - അരൂക്കുറ്റി - തൈക്കാട്ടുശ്ശേരി - മാക്കേക്കടവ് വഴി തുറവൂർ ജംഗ്ഷനിൽ എത്തണം. രണ്ടാംഘട്ടത്തിൽ തുറവൂർ മുതൽ അരൂർ വരെയുള്ള പടിഞ്ഞാറു ഭാഗത്തെ റോഡ് ടാറിങ് നടത്തും. മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഉയരപ്പാതനിർമാണ മേഖലയിൽ മഴ ശക്തമായതോടെ റോഡ് തകർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവായിരുന്നു.