കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ കണ്ണൂരിലെ വസതിയിൽനിന്ന് കൂടോത്ര വസ്തുക്കൾ കണ്ടെടുത്തു. ഒന്നരവർഷം മുൻപ് സുധാകരന്റെയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെയും പൂജാരിയുടെയും സാന്നിധ്യത്തിൽ മന്ത്രവാദ വസ്തുക്കൾ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇക്കാര്യം സ്ഥിരീകരിച്ച സുധാകരൻ ദൃശ്യങ്ങൾ പഴയതാണെന്ന് പ്രതികരിച്ചു.
സിന്ദൂരത്തിൽ പൊതിഞ്ഞ ചില രൂപങ്ങൾ, അതിനുള്ളിൽ വരച്ചതും എഴുതിയതുമായ തകിടുകളും ചെറിയ രൂപങ്ങളും. കവറുകളിൽ പൊതിഞ്ഞ ഇവയൊക്കെ കെ.സുധാകരന്റെ കണ്ണൂരിലെ വീടിന്റെ പല ഭാഗങ്ങളിൽ നിന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തതാണ്. സുധാകരന്റെയും രാജ്മോഹൻ ഉണ്ണിത്താന്റെയും സാന്നിധ്യത്തിലാണ് ഒന്നരവർഷം മുൻപ് ഇതെല്ലാം പുറത്തെടുത്തത്. ഇക്കാര്യം സ്ഥിരീകരിച്ച ഇതുകൊണ്ട് തന്നെ തളർത്താനാവില്ലെന്ന് പറഞ്ഞു.
സുധാകരൻ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചത് ഒരുലക്ഷം വോട്ടിനാണ്. ചുരുക്കത്തിൽ ഇത് ചെയ്തവരുടെ ലക്ഷ്യം ഫലം കണ്ടില്ല. ശാസ്ത്രം മിന്നൽ വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇതിനായി ചെലവഴിച്ചവരുടെ പണം പോയത് മാത്രം മിച്ചം. കെ.പി.സി.സി അധ്യക്ഷനായിരിക്കെ വി.എം.സുധീരന്റെ വീട്ടിലും സമാനമായ രീതിയിൽ മന്ത്രവാദ വസ്തുക്കൾ കണ്ടെടുത്തിരുന്നു. കെ.പി.സി.സി ഓഫീസിലും ഇതുപോലെ ചിലത് സ്ഥാപിച്ചിട്ടുണ്ടെന്ന് കേൾക്കുന്നുണ്ടല്ലോ എന്ന വിവരം സുധാകരൻ തള്ളിക്കളഞ്ഞില്ല. അധ്യക്ഷൻ സംശയം പ്രകടിപ്പിച്ച പശ്ചാത്തലത്തിൽ കെ.പി.സി.സി ഓഫീസിൽ കൂടോത്ര വസ്തുക്കൾക്കായി സമഗ്ര പരിശോധന നടന്നേക്കാൻ സാധ്യതയുണ്ട്.