രാജി വെച്ച് അന്വേഷണം നേരിടണമെന്ന സിപിഎം നിർദേശം തള്ളി കൈക്കൂലി കേസിൽ പ്രതിയായ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്. രാജിവയ്ക്കാതെ നിരപരാധിത്വം തെളിയിക്കുമെന്നും സനീഷ് ജോർജ്. സിപിഎം സനീഷ് ജോർജിന് സംരക്ഷണം ഒരുക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.
സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി ചോദിച്ച കേസിലാണ് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ രാജി വെച്ചോഴിഞ്ഞ് അന്വേഷണം നേരിടാൻ സനീഷിന് സിപിഎം നിർദേശം നൽകി. എന്നാൽ രാജി വയ്ക്കില്ലെന്ന നിലപാടിലാണ് സനീഷ്.
സനീഷിന്റെ തീരുമാനത്തിൽ ഇടത് കൗൺസിലർമാർക്കും കടുത്ത അതൃപ്തിയുണ്ട്. കൈക്കൂലി കേസിൽ സനീഷ് രാജി വയ്ക്കുംവരെ പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം.