കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ വീണ്ടും പുകഴ്ത്തി തൃശൂരിലെ എല്‍ഡിഎഫ് മേയര്‍. മേയറോടുള്ള ആദരവും സ്നേഹവും സുരേഷ് ഗോപിയും പ്രകടിപ്പിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എം.കെ.വര്‍ഗീസ് ബിജെപി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം ശക്തമാണ്.
എല്‍ഡിഎഫ് പിന്തുണയോടെ തൃശൂർ കോർപറേഷൻ ഭരിക്കുന്ന മേയർ എം കെ വർഗീസ് , കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുമായി നല്ല അടുപ്പത്തിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പും സുരേഷ് ഗോപിയെ മേയർ പരസ്യമായി പുകഴ്ത്തിയിട്ടുണ്ട്. മേയർക്കുള്ള പിന്തുണ പിൻവലിക്കണമെന്നാണ് സി.പി.ഐയുടെ അഭിപ്രായവും . തൃശൂർ ലോക്സഭാ മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാർഥിയായിരുന്ന വിഎസ് സുനിൽകുമാറും മേയർക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇത്രയും എതിർപ്പ് തുടരുന്നതിനിടെയാണ് മേയർ വീണ്ടും സുരേഷ് ഗോപിയെ പുകഴ്ത്തിയത്. തൃശൂർ കോർപ്പറേഷൻ വെൽനെസ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.
രാഷ്ട്രീയചേരി വേറെയാണെങ്കിലും മേയറോട് ആദരവും സ്നേഹവും ഉണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ അഭിപ്രായം. തൃശൂർ കോർപ്പറേഷനിൽ യുഡിഎഫും നും എല്‍ഡിഎഫിനും 24 സീറ്റ് വീതമാണ്. ബി.ജെ.പിയ്ക്ക് ആറും. സ്വതന്ത്രനായ എംകെ വർഗീസിന്റെ പിന്തുണ ഇല്ലെങ്കിൽ കോർപ്പറേഷൻ ഭരണം എൽ.ഡി.എഫിന് നഷ്ടപ്പെടും. ഈ സാഹചര്യത്തിൽ മേയറെ ശാസിക്കാനും നിർവാഹമില്ല.