വയനാട്ടിലെ ഗോത്ര ബന്ധു വിജ്ഞാപനം അട്ടിമറിക്കുന്നുവെന്ന് ഉദ്യോഗാർഥികളുടെ പരാതി. പട്ടികവർഗ്ഗ വിദ്യാർഥികളുടെ പുരോഗതിക്കായി നടപ്പിലാക്കിയ പദ്ധതിയുടെ വിജ്ഞാപനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. നിലവിൽ ജോലിചെയ്യുന്ന അനര്‍ഹരെ സംരക്ഷിക്കാനുള്ള നടപടിയെന്നാണ് ആരോപണം.
ഓഗസ്റ്റ് ഏഴിന് പുതിയ നിയമനത്തിനായി വിജ്ഞാപനം ഇറക്കിയിരുന്നെങ്കിലും ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷാഫോമിന് ചെന്നപ്പോൾ, വിജ്ഞാപനം റദ്ദാക്കി എന്ന മറുപടിയാണ് ഉദ്യോഗാർത്ഥികൾക്ക് കിട്ടിയത്. ഇതോടെ നിരാശരായി മടങ്ങേണ്ടി വന്നത്. ടിടിസിയിൽ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ സിനിയും പുറത്തായവരുടെ കൂട്ടത്തിലുണ്ട്.
സർക്കാർ, എഴ്ഡഡ് സ്കൂളുകളിലായി ജില്ലയിൽ 240 ഗോത്ര ബന്ധു അധ്യാപകരാണ് ഉള്ളത്. വിജ്ഞാപനത്തിൽ പ്രായപരിധി സംബന്ധിച്ച് പ്രശ്നങ്ങളുണ്ടെന്നും പുതുക്കി ഇറക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളിൽ നിന്നുള്ളവരല്ലാത്ത മറ്റുള്ളവർക്ക് വേണ്ടി വിജ്ഞാപനം അട്ടിമറിക്കുന്നുവെന്നാണ് ആരോപണം.