സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് ഇറക്കുമതി ചെയ്ത അരിയിൽ തിരിമറി ആരോപിച്ച് വകുപ്പുതല നടപടി നേരിടുന്ന സപ്ലൈക്കോ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. ഒറ്റപ്പാലം താലൂക്ക് സപ്ലൈകോ ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എസ്.പ്രമോദിനെതിരെയാണ് ഒറ്റപ്പാലം പൊലീസിന്റെ നടപടി.
2023 ജൂൺ 22ന് എഫ്സിഐയിൽ നിന്നിറക്കിയ ഒരു ലോഡ് അരിയിൽ തിരിമറി നടന്നെന്നാണു പരാതി. ലോറിയിൽ ഗോഡൗണിലെത്തിയ 246 ചാക്ക് അരിക്കാണു കണക്കില്ലാത്തത്. രേഖകൾ വിദമായി പരിശോധനയ്ക്കു വിധേയമാക്കിയ വകുപ്പുതല അന്വേഷണത്തിലാണ് സപ്ലൈകോയ്ക്ക് 5.64 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നു കണ്ടെത്തിയത്. പിന്നാലെ, സ്റ്റോക് കൈകാര്യം ചെയ്തിരുന്ന സീനിയർ അസിസ്റ്റന്റ് എസ്.പ്രമോദിനെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തു. ഇതിനു ശേഷമാണ് നിലവിലെ ഡിപ്പോ മാനേജർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് ഇൻസ്പെക്ടർ എ.അജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.