അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണമേഖലയില്‍ വീണ്ടും അപകടം. അരൂർ ദേശീയ പാതയിൽ ബസിടിച്ചു വീട്ടമ്മ മരിച്ചു. എഴുപുന്ന അർച്ചനാ ഭവനിൽ 59 വയസ്സുള്ള മല്ലിക അജയനാണ് ബസ്സിനടിയിൽപ്പെട്ട് തൽക്ഷണം മരിച്ചത്. റോഡ് മുറിച്ചു നടക്കുകയായിരുന്ന മല്ലിക വൈറ്റില ഭാഗത്തേ ക്ക്സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിന് അടിയിൽപ്പെട്ടാണ് അപകടം. ബസിന്റെ രണ്ട് ടയറുകളും ശരീരത്തിൽ കയറിയിറങ്ങി തൽക്ഷണം മരണപ്പെടുകയായിരുന്നു. അരൂർ പോലീസ് സംഭവസ്ഥലത്ത് എത്തി മൃതദേഹം അരൂക്കുറ്റി ആശുപത്രിയിലേക്ക് മാറ്റി. ഈ മേഖലയിൽ ഗതാഗത നിയന്ത്രണത്തിനടക്കം കൂടുതൽ സംവിധാനങ്ങൾ വേണമെന്ന് ആവശ്യം പലതവണ ഉയർന്നിട്ടുള്ളതാണ്. നിർമ്മാണ മേഖലയിൽ തകർന്നുകിടക്കുന്ന റോഡ് അപകടങ്ങൾക്കിടയാക്കുകയാണ്.