sojan-joseph-02

നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് യു.കെയിലെ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് യു.കെയിലെ എം.പി സോജന്‍ ജോസഫ്. ക്ഷണിക്കാതെ മരിച്ചടക്കിനും കല്യാണത്തിനും യു.കെയില്‍ പോയാല്‍ ആ കാരണം കൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കാമെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. സ്വകാര്യമായ ചടങ്ങുകളായാണ് അവിടെ വിവാഹവും മരണാനന്തര ചടങ്ങുകളും നടക്കുന്നത്. യു.കെയിലെ മലയാളികളെല്ലാം അവരുടെ പ്രതിനിധിയായാണ് തന്നെ കാണുതെന്നത് സന്തോഷകരമാണും അദ്ദേഹം പറഞ്ഞു. യു.കെയിലെ പാര്‍ലമെന്‍ററി കണ്‍വെന്‍ഷന്‍ അനുസരിച്ച് മറ്റ് മണ്ഡലത്തിലെ ജനങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ പാടില്ലെന്നാണ് നിയമം. എന്നാലും അവരെ കേള്‍ക്കാന്‍ താന്‍ തയ്യാറാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

88 ശതമാനം ഇംഗ്ലിഷുകാരുള്ള മണ്ഡലമാണ് ആഷ്ഫോര്‍ഡ്. അവിടെ നിന്നും ജനപ്രതിനിധിയായതെന്നത് ജനാധിപത്യത്തിന്‍റെ മനോഹാരിതയാണ് കാണിക്കുന്നതെന്നും സോജന്‍ ജോസഫ് പറഞ്ഞു. ആ നാട് അംഗീകരിച്ചുവെന്നത് സന്തോഷകരമാണ്. കുടിയേറ്റക്കാരനാണോ എന്നതിലുപരിയായി നമ്മുടെ നയമെന്താണ്? മാറ്റത്തിനായി നമുക്കെന്ത് ചെയ്യാന്‍ കഴിയുമെന്നാണ് അവിടെയുള്ള ജനങ്ങള്‍ ചിന്തിച്ചത്. കുടിയേറ്റ വിരുദ്ധമായ നയങ്ങള്‍ ലോകമെങ്ങും പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളിലും പ്രകടമാണെന്നും അദ്ദേഹം വിശദീകരിച്ചു. കോവിഡാനന്തരം യു.കെയിലേക്ക് റെക്കോര്‍ഡ് കുടിയേറ്റമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് ഇന്ത്യക്കാര്‍ കുറച്ചുപേര്‍ ചേര്‍ന്ന് ലണ്ടനില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഹോണടിച്ച് ലൈറ്റിട്ടൊക്കെ ആയിരുന്നു പ്രകടനം. അവിടെയുള്ളവര്‍ കഴിവതും ഹോണടിക്കാത്തവരാണ്. അവിടുത്തെ നിയമങ്ങള്‍ ലംഘിച്ചായിരുന്നു ഈ ആഘോഷം. സമൂഹമാധ്യമങ്ങളിലും മറ്റും പങ്കുവയ്ക്കാന്‍ റീല്‍സുണ്ടാക്കാനാകും ഇങ്ങനെ ചെയ്യുന്നതെങ്കിലും അത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ രാഷ്ട്രീയം താന്‍ കൃത്യമായി വീക്ഷിക്കാറുണ്ടെന്നും എല്ലാ പാര്‍ട്ടിയിലും ഇഷ്ടപ്പെട്ട നേതാക്കളുണ്ടെന്നും സോജന്‍ ജോസഫ് വെളിപ്പെടുത്തി. തെറ്റിനെ തെറ്റായി കാണണമെന്നും സത്യം പറയുന്നതിന് ആരെയും ഭയക്കേണ്ടതില്ലെന്നതാണ് തന്‍റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ക്കും നിയമങ്ങള്‍ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടിലേത് പോലെ തന്നെ ദൃഢമായ കുടുംബ ബന്ധങ്ങള്‍ യു.കെയിലുമുണ്ടെന്നും കുടുംബങ്ങളില്‍ പുരുഷാധിപത്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങളില്‍ പുരുഷാധിപത്യമില്ല. ആണിനും പെണ്ണിനും ഒരേനീതിയാണെന്നും സോജന്‍ ജോസഫ് വിശദീകരിച്ചു. 

ENGLISH SUMMARY:

Manoramanews conclave 2024 Labour party MP Sojan Joseph