എഡിജിപി അജിത് കുമാറിനെതിരെ ആരോപണവുമായി വയനാട്ടിലെ സിപിഐ നേതൃത്വം. ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനിടെ സന്നദ്ധ സംഘടനകൾ ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞ് അനാവശ്യ വിവാദം ഉണ്ടാക്കിയതിനു പിന്നിൽ അജിത്തെന്ന് ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആരോപിച്ചു.
അജിത് കുമാറിനെതിരെയുള്ള പോർമുഖം പി വി അൻവർ അവസാനിപ്പിച്ചതിനു പിന്നാലെയാണ് വയനാട് സിപിഐ നേതൃത്വം ആരോപണവുമായി രംഗത്തെത്തിയത്. ഉരുൾപൊട്ടൽ രക്ഷാ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ച എ ഡി ജി പി അനാവശ്യ വിവാദങ്ങളുണ്ടാക്കി ജനങ്ങളെ സർക്കാരിനെതിരെയാക്കാൻ ശ്രമം നടത്തിയെന്നാണ് ആരോപണം.
നല്ല രീതിയിൽ മുന്നോട്ട് പോയിരുന്ന രക്ഷാ പ്രവർത്തനം തടസപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടന്നു. സന്നദ്ധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യരുതെന്ന് തീരുമാനമെടുത്ത് മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിച്ചു.
റവന്യു മന്ത്രി ജില്ലയിലില്ലാത്ത ദിവസം നോക്കി കാര്യങ്ങളിൽ ഇടപെട്ടതിൽ ദുരൂഹതയുണ്ടെന്നും അന്ന് തന്നെ മന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നെന്നും ഇ ജെ ബാബു പ്രതികരിച്ചു. വിഷയത്തിൽ സി പി എം നേതൃത്വം ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.