പാഠപുസ്തകം നോക്കി പരീക്ഷയെഴുതാവുന്ന ഓപ്പണ്‍ ബുക്ക് പരീക്ഷ കേരളത്തിൽ ആദ്യമായി നടപ്പാക്കാന്‍ ശ്രീനാരായണഗുരു ഓപ്പൺ സര്‍വകലാശാല. കാണാതെ പഠിച്ച് പരീക്ഷ എഴുതുന്നതിന് പകരം പഠിച്ച കാര്യങ്ങൾ വിശകലനം ചെയ്ത് ഉത്തരം എഴുതുന്നതാണ് ഓപ്പണ്‍ ബുക്ക് പരീക്ഷ.
ശ്രീനാരായണഗുരു ഓപ്പൺ സര്‍വകലാശാല തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ വച്ച് കഴിഞ്ഞമാസം നടത്തിയ മാതൃകാ പരീക്ഷ വിജയകരമായതിനെ തുടര്‍ന്നാണ് ഒാപ്പണ്‍ ബുക്ക് പരീക്ഷ തുടര്‍ പരീക്ഷകളിലേക്കും വ്യാപിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നൽകിയിരിക്കുന്ന പുസ്തകം റഫറൻസിനായി പരീക്ഷാമുറിയില്‍ കൊണ്ടുപോകാം. എന്നാല്‍ പാഠപുസ്തകം നോക്കി അതേപോലെ ഉത്തരം എഴുതിയാല്‍ മാര്‍ക്ക് ലഭിക്കില്ല. പഠിച്ച കാര്യങ്ങൾ വിശകലനം ചെയ്ത് ഉത്തരം എഴുതണം.
എട്ടിന് നടക്കുന്ന പിജി പരീക്ഷ ഓപ്പണ്‍ ബുക്ക് രീതിയിലാണ് നടപ്പാക്കുക. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തുന്നവര്‍ക്കും പ്രത്യേക നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. കേരള സർവകലാശാല മുൻ സീനിയർ പ്രഫസർ ഡോ. അച്യുത് ശങ്കർ എസ്. നായർ അധ്യക്ഷനായ വിദഗ്ദ്ധ സമിതിയാണ് ഓപ്പണ്‍ബുക്ക് പരീക്ഷയുടെ ഘടന തയാറാക്കിയത്.