ചലച്ചിത്രനയം രൂപീകരിക്കുന്നതിനുള്ള സിനിമ കോൺക്ലേവിൽ നിന്ന് മാറ്റി നിർത്തേണ്ടവരെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് പ്രേംകുമാർ . ചലച്ചിത്ര അക്കാദമി താൽക്കാലിക ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. സിനിമാ മേഖലയിലെ എല്ലാവരുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത് രാജിവച്ചതിനെത്തുടര്‍ന്നാണ് നിലവില്‍ വൈസ് ചെയര്‍മാനായ പ്രേംകുമാറിനെ ചെയര്‍മാനായി സര്‍ക്കാര്‍ നിയോഗിച്ചത്. ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് അദ്ദേഹം ചുമതലയേറ്റു. ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം, സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം, രാജ്യാന്തര ചലച്ചിത്രമേള എന്നിവയാണ് അക്കാദിയുടെ മുന്നിലുള്ള പ്രധാന ദൗത്യങ്ങള്‍. ചലച്ചിത്ര നയത്തിന്റെ കരട് രൂപീകരിക്കുന്നതിനുള്ള കോണ്‍ക്ലേവിന്റെ മുഖ്യസംഘാടനച്ചുമതല ചലച്ചിത്ര വികസന കോര്‍പ്പറേഷനാണെങ്കിലും ചിലരെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം വിശദമായി ചര്‍ച്ചചെയ്യുമെന്ന് പ്രേംകുമാര്‍.
കോൺക്ലേവിന്സമയം നിശ്ചയിച്ചിട്ടില്ല. എല്ലാവരുടെയും അഭിപ്രായം കേട്ട് മുന്നോട്ട് പോകും.സിനിമയിലെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ ചർച്ച ചെയ്യും .ബഹിഷ്കരിക്കുക എന്ന് പറയാൻ എളുപ്പമാണ് .സിനിമയെ സ്നേഹിക്കുന്നവർ കോൺക്ലേവിനൊപ്പം നിൽക്കണമെന്നും പ്രേംകുമാര്‍. ഉടന്‍തന്നെ ജനറല്‍ കൗണ്‍സില്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.