ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പി.വി.അന്‍വറിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണത്തില്‍ 7.5 കിലോ സ്വര്‍ണം പിടിച്ച കേസുമായി ബന്ധപ്പെട്ട തെളിവ് കൈമാറിയെന്ന് അന്‍വര്‍ മൊഴിയെടുപ്പിന് ശേഷം പറഞ്ഞു. പി.ശശിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ ആരോപണം, പൊലീസ് അന്വേഷിക്കുന്നത് കുറ്റകൃത്യമെന്നും അന്‍വര്‍.
ഏഴു മണിക്കൂറില്‍ അധികം സമയമെടുത്താണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസിന്‍റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. മുഖ്യമന്ത്രിയുടെ ഫോണ്‍ചോര്‍ത്തല്‍ അടക്കമുളള 15 പരാതികളാണ് അന്‍വര്‍ ഉന്നയിച്ചിട്ടുളളത്. അതേ സമയം പരാതി നല്‍കിയതില്‍ പി.വി.അന്‍വറിന് വീഴ്ച സംഭവിച്ചെന്ന് കാരാട്ട് റസാഖ്. പി.ശശിക്കെതിരായ ആരോപണങ്ങൾ ഉൾപ്പെടുത്താത്തത് സംശയകരമാണ്. ശശിക്കെതിരായ തന്റെ നിലപാടിൽ മാറ്റമില്ലന്നും റസാഖ് മനോരമ ന്യൂസിനോട് പറഞ്ഞു.