pv-anvar-facebook-post

പൊലീസ് ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.വി. അന്‍വര്‍ എംഎല്‍എ. 'സമയമായി, കടക്ക്‌ പുറത്ത്‌' എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രമാണ് അന്‍വര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.  മലപ്പുറം എസ്പി ശശിധരൻ, താനൂർ ഡിവൈഎസ്പി വി.വി ബെന്നി തുടങ്ങി 12  ഉ​ദ്യോ​ഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഇതോടെ പൊലീസ് ആസ്ഥാനത്തെ എഐജി ആർ. വിശ്വനാഥ് പുതിയ മലപ്പുറം എസ്പിയാകും. മലപ്പുറം എസ്പി ശശിധരൻ എറണാകുളം റേഞ്ച് വിജിലൻസ് എസ്പിയായും ചുമതലയേക്കും. 

മലപ്പുറത്തെ എട്ടു ഡിവൈഎസ്പിമാരെയാണ് സ്ഥലംമാറ്റിയത്. സ്പെഷൽ ബ്രാഞ്ച്, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി, നിലമ്പൂർ, താനൂർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർക്കാണ് മാറ്റം. തൃശൂർ ,കോഴിക്കോട് പാലക്കാട് ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്.

അതേസമയം, പി.വി അൻവർ പൊലീസിനെതിരായ പരാതി സ്വീകരിക്കാൻ തുടങ്ങിയ വാട്സാപ്പ് നമ്പര്‍  ബ്ലോക്കായി. ഇതിനെ കുറിച്ചും അന്‍വര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരു വാട്ട്സ്‌ആപ്പ്‌ നമ്പർ പബ്ലിഷ്‌ ചെയ്തപ്പോളേക്കും പലരുടെയും ഉറക്കം നഷ്ടപ്പെട്ടു. പൊലീസിലെ പുഴുക്കുത്തുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാൻ വേണ്ടി പ്രസിദ്ധീകരിച്ച വാട്ട്സാപ്പ്‌ നമ്പർ ഏതൊക്കെയോ തൽപ്പരകക്ഷികൾ ചേർന്ന് സ്പാം റിപ്പോർട്ട്‌ ചെയ്ത്‌ ബ്ലോക്കാക്കീട്ടുണ്ട്‌.

ഒരു നമ്പർ പോയാൽ വേറേ ആയിരം നമ്പർ വരും. അധികാരത്തിന്റെ പിൻബലത്തിലുള്ള മാഫിയാ പ്രവർത്തനങ്ങൾക്കൊപ്പം, സർക്കാരിനെ ആകെ പൊതുജനങ്ങളുടെ ഇടയിൽ മോശമാക്കാൻ വേണ്ടി ശ്രമിക്കുന്ന ഈ സിസ്റ്റത്തിലുള്ള ചില പുഴുക്കുത്തുകളെ ഒഴിവാക്കാൻ വേണ്ടിയുള്ള ശുദ്ധീകരണമാണു തുടങ്ങിവച്ചിട്ടുള്ളത്‌. അത്‌ എത്ര പ്രതിസന്ധി സൃഷ്ടിച്ചാലും മുൻപോട്ട്‌ തന്നെ പോകും.എല്ലാം ക്ലീനാക്കിയിട്ടേ ഈ പരിപാടി നിർത്താൻ പോകുന്നുള്ളൂ. എന്നായിരുന്നു അന്‍വറിന്‍റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്.