വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ സിൻഡിക്കറ്റ് അംഗം പി.കെ ബേബിയെ സംരക്ഷിച്ച കുസാറ്റ് നടപടിക്കെതിരെ വിദ്യാർത്ഥികൾ. പി കെ ബേബിയെ കുസാറ്റിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു പ്രതിഷേധം ശക്തമാക്കും. ഇടത് അധ്യാപക സംഘടന നേതാവ് കൂടിയായ ബേബിക്കെതിരെ എസ്എഫ്ഐയും രംഗത്തുണ്ട്.
കഴിഞ്ഞ മാർച്ചിൽ കലോത്സവത്തിനിടെയുണ്ടായ സംഭവത്തിൽ പെൺകുട്ടി പരാതിപ്പെട്ടതിന് തൊട്ടു പിന്നാലെ തുടങ്ങിയതാണ്, പി കെ ബേബിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്നലെ സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്തെങ്കിലും ബേബിക്കെതിരെ പ്രതീക്ഷിച്ച നടപടി ഉണ്ടായില്ല. ഇന്റെര്ണൽ കമ്പ്ലൈന്റ് കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഇല്ലാത്തതും പി കെ ബേബിക്ക് വീഴ്ചയുണ്ടായോ എന്നതിനെക്കുറിച്ചു പരാമർശിക്കാത്തതും റിപ്പോർട്ടിന്റെ സുതാര്യതയെ സംശയത്തിലാക്കി. റിപ്പോർട്ട് അപൂർണ്ണമാണെന്നും പി കെ ബേബിയെ സംരക്ഷിക്കുക മാത്രമാണ് കുസാറ്റ് ചെയ്യുന്നതെന്നും കെഎസ്യു ആരോപിക്കുന്നു.
എസ്എഫ്ഐ അനുഭാവിയാണ് പരാതിക്കാരി. സംഭവവുമായി ബന്ധപ്പെട്ട് കുസാറ്റിലെ എസ്എഫ്ഐ പ്രവർത്തകരും ഇടത് അധ്യാപക സംഘടന നേതാവ് കൂടിയായ പി കെ ബേബിയും അത്ര രസത്തിലല്ല. കുസാറ്റ് ബേബിയെ സംരക്ഷിക്കുന്ന സാഹചര്യത്തിൽ എസ്എഫ്ഐയും സമരമുഖത്ത് ഉണ്ടാകും. ഓണാവധി കഴിഞ്ഞ് ക്യാമ്പസ് സജീവമാകുന്നതു മുതൽ സമരം ശക്തമാക്കാൻ ആണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.