തൃശൂര്‍ പൂരം കലക്കിയതിലെ അന്വേഷണ റിപ്പോർട്ട് ഇന്ന് DGP പരിശോധിക്കും. ഇന്നലെ വൈകിട്ടാണ് ADGP എം.ആർ അജിത് കുമാർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പൂർണമായും പരിശോധിച്ച ശേഷം ഡിജിപി തന്റേതായ നിർദ്ദേശങ്ങളും എഴുതിച്ചേർക്കും. അതിനുശേഷം നാളെ മുഖ്യമന്ത്രിക്ക് കൈമാറാനാണ് ആലോചന. റിപോർട്ട് പരിശോധിച്ച് മുഖ്യമന്ത്രിയാകും തുടർനടപടികൾ തീരുമാനിക്കുക. പൂരത്തിലെ ചില ചടങ്ങുകൾ മുടങ്ങാൻ കാരണം മനപ്പൂർവ്വം ഉണ്ടായ വീഴ്ചയാണന്ന് റിപ്പോർട്ടിൽ പരാമർശം ഉണ്ടോ എന്നുള്ളതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പൂരം നടത്തിപ്പിന്റെ മേൽനോട്ട ചുമതല ഉണ്ടായിരുന്ന എഡിജിപി തന്നെ തയ്യാറാക്കിയ റിപ്പോർട്ടിൽ പോലീസ് വീഴ്ച പരാമർശിക്കുന്നുണ്ടോ എന്നുള്ളതും നിർണായകമാണ്. അതേസമയം അഞ്ചുമാസമായി പൂഴ്ത്തിയ റിപ്പോർട്ട് മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് സമർപ്പിച്ചത്. സമഗ്ര അന്വേഷണം നടത്താതെ സർക്കാരിൻറെ മുഖം രക്ഷിക്കാൻ വേണ്ടി തട്ടിക്കൂട്ടി തയ്യാറാക്കിയ റിപ്പോർട്ടാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.