കുറ്റത്തിൻറെ വ്യാപ്തി പരിഗണിക്കുമ്പോൾ ജാമ്യം നൽകാകില്ലെന്ന് വ്യക്തമാക്കിയാണ് നടൻ സിദ്ദിഖിൻറെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയത്. കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
Also Read: സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; ഒളിവിലെന്ന് സൂചന; തിരഞ്ഞ് പൊലീസ്
സിദ്ദിഖിൻറെ മുൻകൂർ ജാമ്യഹർജി തള്ളി ഹൈക്കോടതി വ്യക്തമാക്കിയ കാര്യങ്ങളിങ്ങനെ... നടൻ വലിയ സ്വാധീനമുള്ളയാളാണ്. മുൻകൂർ ജാമ്യം നൽകിയാൽ പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാൻ ഇടയുണ്ട്. പരാതിക്കാരിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണസംഘം കണ്ടെത്തി. അതിൻറെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. ആരോപണം ശരിയെങ്കിൽ പ്രഥമദൃഷ്ട്യ കുറ്റകൃത്യം നിലനിൽക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പരാതിക്കുള്ള കാലതാമസം ഒരു കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇരയെ വ്യക്തിഹത്യ നടത്താൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തനിക്കെതിരെയുളള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും, മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ സിദ്ദിഖിൻറെ വാദം. ഈ വാദങ്ങൾ തള്ളികൊണ്ടാണ് ജസ്റ്റിസ് സി.എസ്.ഡയസിൻറെ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
Also Read: പീഡന പരാതിയില്‍ മുകേഷ് അറസ്റ്റില്‍; ജാമ്യത്തില്‍ വിട്ടു
സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് 2016 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി സിദ്ദിഖ് ബലാൽസംഗം ചെയ്തെന്നാണ് യുവനടിയുടെ പരാതി. മ്യൂസിയം പൊലീസ് റജസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറി.
സിദ്ദിഖ് അഭിനയിച്ച 'സുഖമായിരിക്കട്ടെ' സിനിമയുടെ പ്രവ്യൂ തിരുവന്തപുരത്ത് നടക്കുന്ന ഘട്ടത്തിലാണ് സംഭവം ആസമയം സിദ്ദിഖിനെ നേരിൽ കണ്ടു. തൻറെ മകൻ അഭിനിയിക്കുന്ന തമിഴ് സിനിമയിൽ വേഷം നൽകാമെന്ന് പറഞ്ഞ് നടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി . അവിടെ വച്ച് സിദ്ദിഖ് ലൈംഗികമയി പീഡിപ്പിച്ചെന്നും ദീർഘനേരം ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടെന്നുമാണ് പരാതി
പരാതി പരിശോധിച്ച അന്വേഷണസംഘം ഹോട്ടലിൽ പരിശോധന നടത്തി. 8വർഷം മുമ്പ് നടന്ന സംഭവമാണെങ്കിലും ഇരുവരും ആ ദിവസം ഹോട്ടലിൽ ഉണ്ടായിരുന്നെന്ന് രേഖകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായി. സിദ്ദിഖിൻറെ പേര് ഹോട്ടൽ റജിസ്റ്ററിലും നടിയുടെ പേര് സന്ദർശക റജസ്റ്ററിൽ നിന്നും ലഭിച്ചു. ആ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ചില ഹോട്ടൽ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയെന്നാണ് വിവരം.