വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ട് ശ്യാംകുമാർ ആത്മഹത്യ ചെയ്തതിന് കാരണം ഡിഡി ഓഫിസിലെ ഉയർന്ന ഉദ്യോഗസ്ഥൻ അപമാനിച്ചത് മൂലമെന്ന് കുടുംബം.. ജോലി സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്ന് സുഹൃത്തുക്കളോടും കുടുംബത്തോടും പലപ്പോഴായി പറഞ്ഞിരുന്നു. ജോലി സമ്മർദമുള്ളതായി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
ഡി.ഡി. ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ശ്യാംകുമാറിന്റെ കുടുംബവും സുഹൃത്തുക്കളും ഉയർത്തുന്നത്.. എഇഒയുടെ അധിക ജോലിഭാരം കൂടി ചെയ്തിരുന്ന ശ്യാംകുമാർ അടുത്തകാലത്തെ ചില സംഭവങ്ങളിൽ അതീവ ദുഖിതനായിരുന്നു.. ഡിഡി ഓഫീസിലെ മേലുദ്യോഗസ്ഥൻ ഫോണിലൂടെ അപമാനിച്ച് സംസാരിച്ചതായി സഹപ്രവർത്തകർ പറയുന്നു.. കൂടുതൽ മികച്ചതായി ജോലി ചെയ്യാമെന്ന് താണ് വീണ് പറഞ്ഞിട്ടും കേട്ടില്ല
രോഗിയായ അമ്മയ്ക്കും സർക്കാർ ജീവനക്കാരിയായ ഭാര്യക്കും ഏഴാം ക്ലാസിൽ പഠിക്കുന്ന മൂന്നു കുട്ടികൾക്കും ജോലിഭാരം കാരണം ശ്രദ്ധ നൽകാൻ കഴിയുന്നില്ലെന്ന വിഷമം അടുത്ത ബന്ധുക്കളോട് പങ്കുവെച്ചിട്ടുണ്ട്..
അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെയെത്തി രാത്രി ഏറെ വൈകിയും ജോലി ചെയ്ത ശ്യാംകുമാർ പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു.. അക്കര പാടത്ത് മൂവാറ്റുപുഴയാറിന്റെ കൈവഴിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്കരിക്കും. ആത്മഹത്യക്ക് പിന്നിൽ മേലുദ്യോഗസ്ഥരുടെ പ്രേരണ ഉണ്ടോയെന്ന് അന്വേഷിക്കും എന്ന് വൈക്കം പോലീസ് പറഞ്ഞു