പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ പതറി നില്‍ക്കുന്ന സിപിഎം നേതൃത്വത്തിന്‍റെ ആശങ്ക വീണ്ടും ഉയര്‍ത്തി ഇന്ന് നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ച് കെ.ടി. ജലീല്‍ എംഎല്‍എ. ഇന്നു നടക്കുന്ന പുസ്തക പ്രകാശനച്ചടങ്ങിനു പിന്നാലെ ചില കാര്യങ്ങൾ തുറന്നു പറയുമെന്നു ജലീൽ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു ഇനിയില്ലെന്നു വ്യക്തമാക്കിയ ജലീലിന്റെ തുറന്ന പറച്ചിൽ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമോയെന്നാണു സിപിഎമ്മിന്റെ ആശങ്ക. പറയാനുള്ളതു നാളെ പറയുമെന്ന് ആവർത്തിച്ചു ജലീൽ സസ്പെൻസ് നിലനിർത്തുകയും ചെയ്യുന്നു.
ആർഎസ്എസ് ബന്ധമുൾപ്പെടെ പൊലീസിനെതിരെ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളോട് യോജിക്കുന്നതായി ജലീൽ നേരത്തെ പറഞ്ഞിരുന്നു. പുസ്തത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ചില ഭാഗങ്ങളുണ്ടെന്നാണ് അറിയുന്നത്. അതിനുപ്പുറത്തേക്കു ജലീലിനു എന്തു പറയാനുണ്ടാകുമെന്നാണു രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. അൻവറിനെപ്പോലെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്ന ശൈലിയല്ല ജലീലിന്റേത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പാർട്ടിയെ സംശയത്തിന്റെ മറയിൽ നിർത്തുന്ന പരാമർശങ്ങൾ ജലീലിൽ നിന്നുണ്ടായാൽ അതിനു കൂടുതൽ സ്വീകാര്യത ലഭിക്കും. ന്യൂനപക്ഷ വിഷയങ്ങൾ ഉന്നയിക്കുമ്പോൾ പാർട്ടിയിൽ നിന്നു മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ ജലീലിനുണ്ട്.
ഇത് അടുപ്പമുള്ളവരോടു തുറന്നു പറയുകയും ചെയ്തിരുന്നു.ഇക്കര്യത്തിലുളള തുറന്നു പറച്ചിലുകളുണ്ടായേക്കാം. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.ടി.ജലീൽ പാർട്ടി നേതൃത്വവുമായി ഇടഞ്ഞാണു ഇടതുപക്ഷത്തേക്കു കൂറു മാറിയത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്തു നിന്നുളള വിജയമാണ് കെ.ടി. ജലീലിന്‍റെ ഗ്രാഫുയര്‍ത്തിയത്. തുടർന്നു 3 തിരഞ്ഞെടുപ്പുകളിൽ തവനൂരിൽ നിന്നായിരുന്നു വിജയം. പി.വി. അന്‍വറിനെപ്പോലെ അല്‍പം അനിഷ്ടങ്ങള്‍ ഒക്കെയുണ്ടെങ്കിലും അതൃപ്തി മുഴുവന്‍ കെ.ടി. ജലീല്‍ പരസ്യമായി പറയുമോ എന്ന കാര്യം സംശയമാണ്.