മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം രാജ്ഭവനിലെത്തി വിശദീകരിക്കുന്നതില്‍ നിന്നും ചീഫ് സെക്രട്ടറിയേയും പൊലീസ് മേധാവിയേയും വിലക്കി സര്‍ക്കാര്‍. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി ഗവർണർക്ക് കത്തു നൽകി. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വിലക്കിയത് പുതിയ പോര്‍മുഖം തുറക്കുമെന്ന് ഉറപ്പാണ്.
മലപ്പുറം ജില്ലയെ പരാമര്‍ശിച്ച് ദ ഹിന്ദുവില്‍ വന്ന മുഖ്യമന്ത്രിയോടെ ലേഖനമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കത്തിന് പിന്നില്‍ . മലപ്പുറം ജില്ലയിൽ സ്വർണ്ണകടത്ത് , ഹവാല പണം വന്ന് മറിയുകയാണെന്നും അത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നുമുള്ള മുഖ്യമന്ത്രിയുടേതായി വന്ന പരാമർശം നേരിട്ടെത്തി വിശദീകരിക്കാനായിരുന്നു നിർദേശം. ഇന്ന് വൈകിട്ട് നാല് മണിക്ക് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്ഭവനിലെത്താനായിരുന്നു ഗവർണർ ഇന്നലെ ആവശ്യപ്പെട്ടത്. എന്നാല്‍ തിരഞ്ഞെുക്കപ്പെട്ട സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരെ സര്‍ക്കാരറിയാതെ വിളിച്ചു വരുത്താന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. ഇക്കാര്യം കത്തിലൂടെ ഗവര്‍ണറെയും അറിയിച്ചു. മലപ്പുറം പരാമര്‍ശത്തിന്‍റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ നീങ്ങാനുള്ള ഗവര്‍ണര്‍റുടെ നീക്കമാണ് തന്ത്രമാണ് പൊളിഞ്ഞത്. ഉദ്യോഗസ്ഥരെ വിലക്കിയോതോടെ പോര്‍മുഖം തുറക്കാന്‍ ഗവര്‍ണര്‍ അടുത്ത നീക്കം നടത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.