ഇഎംഎസ് മുഖ്യമന്ത്രി ആയത് കൊണ്ടാണ് മലപ്പുറം ജില്ലാ യാഥാർഥ്യമായതെന്ന്  മന്ത്രി എം. ബി.രാജേഷ് . ലീഗ് ആ മന്ത്രിസഭയിൽ ഉണ്ടായിരിന്നു. പിന്നീട് ലീഗിനെ കണ്ടത് ജില്ലാവിരുദ്ധരുടെ വണ്ടിയിലാണ്. മലപ്പുറം ജില്ല രൂപീകരണതിനെതിരെ ജാഥ നയിച്ചയാളാണ്  ആര്യാടൻ മുഹമ്മദ്.   ജില്ലാ രൂപീകരണത്തിന് എതിരെ ഉണ്ടാക്കിയ സംഘടനയിൽ കെ കേളപ്പൻ ഉണ്ടായിരുന്നു. കേളപ്പൻ കമ്മ്യൂണിസ്റ്റ് ആണോ? മലപ്പുറത്തിൻ്റെ സ്രഷ്ടാക്കൾ ഇടതുപക്ഷമാണ്. അവരെ  വിരുദ്ധർ ആക്കാനുള്ള പരിപ്പ് വേവില്ലെന്നും എം ബി രാജേഷ് പറഞ്ഞു. നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറയുകയായിരുന്നു അദ്ദേഹം.

എഡിജിപി എം ആര്‍ അജിത്കുമാറിനെ  ആരോപണമുക്തനാക്കാനോ കുറ്റം ചാര്‍ത്താനോ  തെളിവ് ലഭിച്ചിട്ടില്ലെന്നും എം ബി രാജേഷ്  പറഞ്ഞു. അജിത് കുമാർ നടത്തിയത് ഗുരുതരമായ സർവീസ് ചട്ട ലംഘനമാണ്.  അതുകൊണ്ടാണ് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത്. എല്ലാ നേതാക്കളെയും കണ്ട പോലെയാണ് ആര്‍എസ്എസ്  നേതാക്കളെ കണ്ടതെന്നാണ്  അജിത്കുമാറിന്‍റെ മൊഴി .എഡിജിപിക്ക് എതിരായ ആരോപണം അന്വേഷിക്കാന്‍ ഡിജിപിയെ ഏൽപ്പിച്ചു. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു അന്വേഷണം നടന്നിട്ടുണ്ടോ ?. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് വരികയാണ്. ‌അതിൽ സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ നടപടി എടുത്തു.

‍സർക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലാത്തതിനാലാണ് അടിയന്തര പ്രമേയ  ചര്‍ച്ചയ്ക്ക് തയ്യാറായത്. തീവ്രഇടതുപക്ഷം, വലതുപക്ഷം,  മാധ്യമങ്ങൾ വർഗീയ ശക്തികൾ  എന്നിവ ഒറ്റക്കെട്ടായി  ഇടതുപക്ഷത്തിനും സര്‍ക്കാരിനുമെതിരെ യുദ്ധം നടത്തുകയാണ്. 218 സിപിഎം പ്രവർത്തകരെ ആർഎസ്എസ് കൊലപ്പെടുത്തിയിട്ടുണ്ട്. വിമോചന സമര കാലത്ത് കുറുവടി സേനയെ ഉണ്ടാക്കി ആക്രമിച്ചിട്ടുണ്ട്. മലയാലത്ത് ശങ്കരൻ എന്ന കോൺഗ്രസ് ചരിത്രകാരനെയും ആക്രമിച്ചു. അവരുമായി ഇടതുപക്ഷത്തിന് ബന്ധമില്ല.  പ്രതിപക്ഷത്തിന് വസ്തുതകളെ നേരിടാൻ ആകില്ല.അതിനാലാണ് ഇന്നലെ അടിയന്തര പ്രമേയത്തില്‍ നിന്ന് ഒളിച്ചോടിയത് . മാധ്യമങ്ങളുടെ മടിത്തട്ടിൽ മയങ്ങുന്നവരാണ്  പ്രതിപക്ഷം.  അവര്‍ക്ക് ജയിക്കാൻ മാധ്യമ പിന്തുണ വേണം.

എഡിജിപി ആർ.എസ്.എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രിക്ക് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് കിട്ടി എന്ന പ്രതിപക്ഷ നേതാവിൻ്റെ പരാമർശം വസ്തുതാ വിരുദ്ധമാണ്.  അങ്ങിനെ ഒരു റിപ്പോർട്ട് ഉണ്ടെങ്കിൽ സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ പ്രതിപക്ഷ നേതാവിനെ എം ബി രാജേഷ് വെല്ലുവിളിച്ചു.   സ്പെഷല്‍  ബ്രാഞ്ച് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന്  മുഖ്യമന്ത്രി പറഞ്ഞാല്‍‍  തെളിവു ഹാജരാക്കാമെന്ന്  പ്രതിപക്ഷ നേതാവ്  വി.ഡി. സതീശന്‍ തിരിച്ചടിച്ചു.  സഭയെ തെറ്റിധരിപ്പിക്കരുതെന്നും അങ്ങിനെയൊരു റിപ്പോര്‍ട്ട് ഇല്ലെന്നും  എംബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രിക്ക് പൊലീസ് കെടുത്ത റിപ്പോര്‍ട്ട് ഞാനെങ്ങിനെ ടേബിളില്‍ വയ്ക്കുമെന്നായി പ്രതിപക്ഷ നേതാവ്. . റിപ്പോര്‍ട്ടുണ്ടെന്നതിന് തെളിവുതരാമെന്നാണ് പറഞ്ഞതെന്നും  സതീശന്‍ പറഞ്ഞു. തെളിവ് ഒന്നുകിൽ റിപ്പോർട്ടിൻ്റെ കോപ്പി ആയിരിക്കും അല്ലെങ്കില്‍ റിപ്പോര്‍ട്ട്  നല്‍കുന്ന വീഡിയോ .ഇതില്‍ ഏതാണ് പ്രതിപക്ഷ നേതാവിന്‍റെ കയ്യിലുള്ളതെന്ന് വ്യക്തമാക്കാന്‍ മന്ത്രിമാരായ എം ബി രാജേഷും പി  രാജീവും വെല്ലുവിളിച്ചു . മുഖ്യമന്ത്രിക്ക് കൊടുത്ത റിപ്പോർട്ടിൻ്റെ കോപ്പി ഞാൻ സഭയിൽ വെക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി . തെളിവ് നല്‍കാമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

ഇടതുപക്ഷത്തിൻ്റെ ഡിഎൻഎയിലുള്ളത് ആർഎസ്എസ് വിരുദ്ധതയാണെന്നും  കോണ്‍ഗ്രസിന്‍റേത് ആര്‍എസ്എസ് വിധേയത്വമാണെന്നും എം.ബി.രാജേഷ് ആരോപിച്ചു. മുഖ്യമന്ത്രി ആർഎസ്എസ് പിന്തുണയോടെ ജയിച്ചു എന്ന ആരോപണം തെറ്റാണ്. അന്ന് ജനസംഘ് ഇല്ല. ജനത പാർട്ടി ആയിരുന്നു. അവരുമായാണ് സഹകരിച്ചത്. ഇന്നത്തെ കെപിസിസി പ്രസിഡൻറ് എന്ന് ജനത പാർട്ടി യുവനേതാവായിരുന്നു. ജനത പാർട്ടി സ്ഥാനാർഥിയായി കെജി മാരാർ ഉദുമയിൽ മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പ് കമ്മറ്റി അംഗം ആയിരുന്നു സുധാകരൻ. കെ. ജി. മാരാരുടെ തിരഞ്ഞെടുപ്പ് കമ്മറ്റിയിൽ  പിണറായി വിജയൻ ഉണ്ടായിരിന്നു എന്ന വാദം അടിസ്ഥാന രഹിതമാണ്. ആ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് വോട്ട് വേണ്ട എന്ന് പ്രഖ്യാപിച്ച ആളാണ് ഇഎംഎസ്. 

കെ.സുരേന്ദ്രന്റെ കോഴക്കേസില്‍ പരാതി നൽകിയത് ഇടത് സ്ഥാനാർത്ഥിയാണ്. പരാതി നൽകിയവർക്ക് എതിരെയാണ് ഇപ്പോൾ വിരൽ ചൂണ്ടുന്നത്. മുഖ്യമന്ത്രിയെ വേട്ടയാടാനാണ്  ശ്രമം. ശ്രദ്ധ പിടിച്ചു പറ്റാൻ ചിലർ ദിവസം മൂന്ന് നേരം മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നു.

നേതാവാകാനും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നു. ഇരുപത് കൊല്ലമായി പിണറായിയെ എറിഞ്ഞ് വീഴ്ത്താൻ നോക്കുന്നു. കാൽ നൂറ്റാണ്ട് ശ്രമിച്ചിട്ടും നടന്നില്ല. പി ആര്‍ ഏജൻസിക്കാരനെ സ്വന്തം പാർട്ടി യോഗത്തിൽ വിളിച്ചു ഇരുത്തിയവർ ആണ് കോൺഗ്രസ്. അവരാണ് പിആർ ഏജൻസിയുടെ പേരിൽ ഞങ്ങളെ അധിക്ഷേപിക്കുന്നത്. ജലീൽ ഖുർആൻ്റെ മറവിൽ സ്വർണം കടത്തി എന്നാരോപിച്ചപ്പോൾ ലീഗ് എവിടെ ആയിരുന്നു എപ്പോൾ വികാരം വ്രണപ്പെട്ടില്ലേ?അന്ന് സമുദായ സ്നേഹം ഉണ്ടായിരുന്നില്ലെ? കൈതൊലപ്പായ, ബിരിയാണി ചെമ്പ് അങ്ങനെ എന്തൊക്കെ കഥകൾ പറഞ്ഞു. സർക്കാരിൻ്റെ നേട്ടങ്ങളെ വസ്തുതകൾ കൊണ്ട് നേരിടാൻ കഴിയാതെ അപവാദ പ്രചാരണങ്ങളുമായി നേരിടാൻ ശ്രമിക്കുന്നതെന്നും രാജേഷ് പറഞ്ഞു

ENGLISH SUMMARY:

MB Rajesh Malappuram statement in adjournment motion