കാറുകളിലെ കുട്ടികളുടെ സുരക്ഷിത യാത്രക്ക് കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. 4 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് നിർബന്ധമാക്കി. കുട്ടികളുടെ പ്രായവും പൊക്കവും അനുസരിച്ചുള്ള കുഷ്യൻ മാതൃകയിലെ സീറ്റാണ് നിർദ്ദേശിക്കുന്നത്. അതിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കണം.
4 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കും പ്രത്യേക സംവിധാനം നിർബന്ധമാക്കി. കുട്ടികളുടെ യാത്ര പിൻസീറ്റിൽ മാത്രമെന്നുമാണ് തീരുമാനം. ഈ മാസം സമൂഹമാധ്യമങ്ങളിലൂടെയും അടുത്ത മാസം റോഡിൽ വാഹനം തടഞ്ഞ് നിർത്തിയും ബോധവൽക്കരണം നടത്തും.
തുടർന്ന് ഡിസംബർ മുതൽ പിഴയീടാക്കാമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു. മലപ്പുറത്ത് എയർ ബാഗ് പൊട്ടി അമ്മയുടെ മടിയിലിരുന്ന് യാത്ര ചെയ്ത കുഞ്ഞ് മരിച്ചതിനെ തുടർന്നാണ് പുതിയ നിബന്ധനകൾ കർശനമാക്കുന്നത്.